വൈപ്പിൻ: യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ പിതാവും മകനും അറസ്റ്റിലായി. എടവനക്കാട് ബീച്ചിൽ ചങ്കരാടി വീട്ടിൽ വേണു (63) ,മകൻ ജയരാജ് (39) എന്നിവരെ ഞാറക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ബീച്ചിൽ മണ്ടേങ്ങാട് അശോകന്റെ മകൻ സനൽകുമാർ( 34) ആണ് കൊല്ലപ്പെട്ടത്. പ്രതികളുടെ വീടിന്റെ പ്ലാസ്റ്റിക് വേലി രാത്രികാലങ്ങളിൽ പതിവായി സനൽ കുമാർ പൊളിച്ചു കളയുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയിലും തർക്കമുണ്ടായി. ഇതിനിടെ പ്രതികൾ സനൽകുമാറിനെ കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് കാലും, കയ്യും തല്ലിയൊടിക്കയും ദേഹത്ത് അടിക്കുകയും വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 11 മണിയോടെ ഞാറക്കൽ പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസെത്തി ആളെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് രാത്രി തന്നെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. തുടർന്ന് ഞാറക്കൽ സി.ഐ. രാജൻ കെ.അരമനയുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മൃതദേഹം പൊലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് സംസ്‌കരിച്ചു. സനൽ കുമാറിന്റെ ഭാര്യയും രണ്ടു മക്കളും നേരത്തെ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |