കത്തിമുനയിൽ പീഡനശ്രമം: ഒളിവിൽപോയ പ്രധാന പ്രതിയ്ക്കായി തിരച്ചിൽ ഊർജിതം

Friday 08 May 2026 10:27 AM IST

കൊച്ചി: എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അരൂർ സ്വദേശി സഞ്ജയ് ആണ് സംഭവത്തിലെ മുഖ്യപ്രതി. ഇന്നലെ രാത്രി 10 മണിയോടുകൂടി എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനു സമീപം ആളൊഴിഞ്ഞ ബഹുനിലക്കെട്ടിടത്തിൽ വച്ചാണ് പ്രതികൾ ഇരുപത്തിനാലുകാരിയെയും ആൺസുഹൃത്തിനെയും ആക്രമിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് , കൊല്ലം സ്വദേശി രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതിയെ വിവസ്ത്രയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചത്. ശക്തമായി ചെറുത്തുനിന്ന യുവതി കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ പൂർണനഗ്നയായി ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന 'ബ്യു മോണ്ടേ' ഹോട്ടലിന്റെ താഴത്തെ നിലയിൽ മദ്യപിക്കുകയായിരുന്ന പ്രതികൾ മുകളിലേക്ക് കയറിപ്പോയ യുവതിയുടെയും ആൺസുഹൃത്തിന്റെയും പുറകെ പോയി ഉപദ്രവിക്കുകയായിരുന്നു. യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിന് ശേഷം ബൈക്കിൽ കടന്ന പ്രതികളിൽ രണ്ടുപേരെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.