കാനഡയിൽ വയോധിക ദമ്പതികളുടെ അരുംകൊല: മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരെന്ന് കോടതി

Saturday 09 May 2026 5:14 PM IST

ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ അബോട്ട്‌സ്‌ഫോർഡിൽ വയോധിക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി. ഗുർക്കരൻ സിംഗ്, അഭിജീത്ത് സിംഗ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ശിക്ഷിച്ചത്. പണം തട്ടാനായി നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു. അർനോൾഡ് ഡി ജോങ് (77) , ഭാര്യ ജോവന്നെ ഡി ജോങ് (76) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

2022 മേയ് മാസം അബോട്ട്സ്ഫോർഡിലെ വസതിയിലാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അർനോൾഡിനെ ശ്വാസം മുട്ടിച്ചും ജോവന്നയെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ. അഭിജീത്ത് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ക്ലീനിങ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു മറ്റു പ്രതികളും. കൊലപാതകത്തിന് മുൻപും ഇവ‍ർ‍ അർനോൾഡിന്റെ വസതിയിൽ ജോലിക്ക് പോയിരുന്നു.

വീട്ടിൽ നിന്ന് ക്രെഡിറ്റ് കാർഡുകളും ചെക്കുകളും പ്രതികൾ കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഡിഎൻഎ തെളിവുകളും കൊലപാതകത്തിന് ശേഷം ശിക്ഷാ നടപടികളെക്കുറിച്ച് പ്രതികൾ ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും കേസിൽ നിർണ്ണായക തെളിവുകളായി. പ്രതികൾക്കുള്ള ശിക്ഷ മെയ് 28-ന് കോടതി പ്രഖ്യാപിക്കും.