തിരുവനന്തപുരം: മാന്യമായ പെരുമാറ്റം ഉറപ്പാക്കാൻ പൊലീസ് നടപടികളുടെ ഓഡിയോ,വീഡിയോ റെക്കാർഡിംഗ് നടത്താൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന ഡി.ജി.പിയുടെ സർക്കുലർ പൊലീസ് കാര്യമാക്കുന്നില്ല.
ജനങ്ങൾ വീഡിയോയോ ഇലക്ട്രോണിക് രേഖകളോ എടുക്കുന്നത് തടയരുതെന്ന് ജനുവരി 30നാണ് ഡിജിപി നിർദ്ദേശിച്ചത്. എന്നാൽ പൊലീസ് നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നത് തങ്ങളുടെ ജോലി തടസപ്പെടുത്തുമെന്നാണ് പൊലീസ് വാദം. ആലത്തൂർ സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസിലെ കോടതിയലക്ഷ്യ ഹർജിയിലാണ് പ്രതിയായ പൊലീസുദ്യോഗസ്ഥൻ ഹൈക്കോടതിയിൽ ഇങ്ങനെ സത്യവാങ്മൂലം നൽകിയത്.
അതിരൂക്ഷമായാണ് കോടതി ഇതിനെ വിമർശിച്ചത്. ‘‘പൊലീസിന് നിയമംഅറിയില്ലേ? പൊലീസിന്റെ നടപടിക്രമങ്ങളൊന്നും ഒളിച്ചു വയ്ക്കേണ്ടതില്ല. പൊലീസ് നടപടി റിക്കോർഡ് ചെയ്താൽ ജോലിയെ തടസ്സപ്പെടുത്തുമെന്ന് പറയുന്ന പൊലീസുകാരെ നിയമം പഠിപ്പിക്കാൻ വിടണം. ആധുനിക രാജ്യങ്ങളിൽ നടപടികളെല്ലാം റിക്കാർഡ് ചെയ്തു സൂക്ഷിക്കാറുണ്ട്. സുതാര്യതയ്ക്കു വേണ്ടിയാണത്.’’– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
സ്റ്രേഷനുകളിലെത്തുന്നവരോട് ചിലർ മാന്യതയ്ക്കും അന്തസിനും നിരക്കാത്ത രീതിയിൽ പെരുമാറുന്നെന്ന തുറന്നു പറച്ചിലോടെയായിരുന്നു ഡിജിപിയുടെ സർക്കുലർ. പൊലീസ് ജനങ്ങളോട് മാന്യമായി സംസാരിക്കുകയും പെരുമാറുകയും വേണം. സഭ്യമായ പദപ്രയോഗം മാത്രമേ നടത്താവൂ. ജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.
പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരു വിട്ടതുമായ പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങൾ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാലോ പത്രങ്ങളിലോ ചാനലുകളിലോ വന്നാലോ ഉടനടി അന്വേഷണവും നടപടിയുമുണ്ടാവുമെന്ന് ഡിജിപിയായിരുന്ന അനിൽകാന്ത് മുന്നറിയിപ്പ് നൽകിയിരുന്നു.
നടപ്പാവാതെ
പലതും
തൊപ്പി കക്ഷത്തിൽ വയ്ക്കരുതെന്നും ഷർട്ടിന്റെ ബട്ടൺ തുറന്നിടരുതെന്നും തലയിൽ തൊപ്പി വയ്ക്കാതിരിക്കരുതെന്നും ഡിജിപിയായിരിക്കെ ടി.പി.സെൻകുമാർ ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല.
വാഹനം പരിശോധിക്കുമ്പോൾ വാഹനമോടിക്കുന്നയാൾ പുരുഷനാണെങ്കിൽ സർ/സുഹൃത്ത്, സ്ത്രീയാണെങ്കിൽ മാഡം/സഹോദരി എന്ന് അഭിസംബോധന ചെയ്യണമെന്നതും നടപ്പായില്ല.
ബോഡി ക്യാമറയും
പടമായി
2018ൽ ഒന്നരക്കോടി ചെലവിട്ട് വാങ്ങിയ, പൊലീസിന്റെ ശരീരത്തിൽ ഘടിപ്പിക്കുന്ന 310ക്യാമറകൾ നശിച്ചു. ക്രമസമാധാന പ്രശ്നങ്ങളും ഗതാഗത നിയമലംഘനങ്ങളും തൽസമയം റെക്കാഡ് ചെയ്യാനും ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറാനും നിർദേശങ്ങൾ സ്വീകരിക്കാനും സൗകര്യമുണ്ടായിരുന്നു. 5000 ക്യാമറ വാങ്ങാൻ വീണ്ടും നീക്കമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |