റിപ്പർ മോഡൽ ആക്രമണം: 24മണിക്കൂറിനകം പ്രതി പിടിയിൽ

Monday 11 May 2026 1:29 AM IST

പുതുക്കാട് (തൃശൂർ): തൃക്കൂർ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പോട്ട പനമ്പിള്ളി നഗർ പടിഞ്ഞാറെക്കാടൻ വീട്ടിൽ സിറിൾ (36) ആണ് അറസ്റ്റിലായത്. മരത്താക്കര പുഴമ്പള്ളം വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിന് (37) ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഡീനസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തൃക്കൂർ കൈരളി ബേക്കറി ജംഗ്ഷന് സമീപം നെല്ലിച്ചോട്ടിലുള്ള ജിംനേഷ്യത്തിലേക്ക് ഡീനസ് വരുമെന്ന് മനസിലാക്കിയ സിറിൾ രണ്ടുമണിക്കൂർ മുൻപേ പരിസരത്ത് ഹെൽമറ്റ് ധരിച്ച് കാത്തിരുന്നു. ജിംനേഷ്യത്തിൽ നിന്നും പുറത്തിറങ്ങിയ ഡീനസിന്റെ തലയ്ക്ക് പിറകിൽ ചുറ്റികകൊണ്ട് ആഞ്ഞടിച്ചു. ബോധരഹിതനായി വീണ ഡീനസിന്റെ തലയിൽ രണ്ടുതവണകൂടി ചുറ്റിക കൊണ്ടടിച്ചു. തുടർന്ന് ജിമ്മിൽ വന്ന മറ്റൊരാളുടെ സൈക്കിളെടുത്ത് രക്ഷപ്പെട്ടു. സമീപമുള്ള ഒരു പറമ്പിൽ സൈക്കിൾ ഉപേക്ഷിച്ചശേഷം സ്വന്തം ബൈക്കെടുത്താണ് പിന്നീട് പ്രതി പോയത്.

മരത്താക്കര,പുതുക്കാട്,കൊടകര,ചാലക്കുടി,ഒല്ലൂർ എന്നിവിടങ്ങളിൽ 25ഓളം ഷാഡോ പൊലീസ് ഗ്രൂപ്പുകളായി നടത്തിയ അന്വേഷണത്തിൽ ഡീനസിനെ അജ്ഞാതൻ പിന്തുടരുന്നതായി വിവരം ലഭിച്ചു. അന്വേഷണത്തിനൊടുവിലാണ് 24 മണിക്കൂറിനകം സിറിളിനെ തൃശൂർ റൂറൽ പൊലീസ് വലയിലാക്കിയത്. ഡീനസിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്നും ഒരുമിച്ച് കഴിയുന്നതിനായാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പ്രതി ചോദ്യംചെയ്യലിൽ പറഞ്ഞു. ചാലക്കുടിയൽ നിന്ന് ചുറ്റിക വാങ്ങിയതിന് പുറമെ കുപ്പിയിൽ പെട്രോളും കരുതിയിരുന്നു. ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കത്തിക്കാനായിരുന്നു ഉദ്ദേശ്യം. ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.