ചിക്കന് വില കുതിക്കുന്നു, ഒറ്റയടിക്ക് കൂടിയത് 40 രൂപ വരെ; കാരണമായത് ഇവ

Wednesday 13 May 2026 12:21 AM IST

കോതമംഗലം: ഇറച്ചിക്കോഴിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സമീപദിവസങ്ങളില്‍ നാല്പത് രൂപയോളമാണ് ജീവനുള്ള കോഴിയുടെ വില കിലോയ്ക്ക് വര്‍ദ്ധിച്ചത്. കോതമംഗലത്ത് 165-170 ആണ് വില്‍പന വില.110-125 എന്ന വിലനിലവാരത്തില്‍നിന്നാണ് വര്‍ദ്ധനവുണ്ടായത്. വരും ദിവസങ്ങളില്‍ വര്‍ദ്ധനവ് ഇനിയും ഉണ്ടാകുമെന്ന് കരുതുന്നു.

വിലയിലുണ്ടായിട്ടുളള വര്‍ദ്ധനവ് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നു. ചിക്കന്‍ സെന്ററുകളില്‍ വില്പനയും കുറഞ്ഞിട്ടുണ്ട്. പാചകവാതക വില വര്‍ദ്ധനവിനാല്‍ പ്രതിസന്ധി നേരിടുന്ന ഹോട്ടലുകള്‍ക്ക് കോഴിയിറച്ചിയുടെ വില വര്‍ദ്ധനവ് മറ്റൊരു പ്രഹരമാണ്.കോഴിയിറച്ചി വിഭവങ്ങള്‍ക്ക് ഇനിയും വില കൂട്ടേണ്ടിവരുമെന്ന അവസ്ഥയിലാണ് ഹോട്ടലുകാര്‍. കോഴിയിറച്ചി വിഭവങ്ങളുടെ അളവില്‍ കുറവ് വരുത്തിയാണ് ചില ഹോട്ടലുകള്‍ വില വര്‍ദ്ധന ഒഴിവാക്കുന്നത്.

അന്തരീക്ഷത്തിലെ ചൂട് കുറഞ്ഞതോടെ ഉത്പാദനത്തിലെ ഇടിവിന് വൈകാതെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അന്യസംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്തുന്നതോടെ അടച്ചിട്ട ഫാമുകളെല്ലാം സജീവമാകും. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ ഇറച്ചിക്കോഴി ഉത്പാദനം സാധാരണനിലയിലേക്ക് എത്തിയേക്കും. അതോടെ വില താഴുമെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.

വില്ലനായത് കനത്ത ചൂട്

കനത്ത ചൂടാണ് കോഴിയുടെ വിലയേയും സ്വാധീനിച്ചത്. ചൂട് മൂലം ഫാമുകളില്‍ അനേകം കോഴികള്‍ ചത്തൊടുങ്ങി

ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായി. എന്നാല്‍ ആവശ്യകത ഉയര്‍ന്നുതന്നെ നില്‍ക്കുകയും ചെയ്യുന്നു

ചൂടിന്റെ ആധിക്യം പരിപാലനത്തിലെ ചെലവും വര്‍ദ്ധിപ്പിച്ചു

തൊഴിലാളിക്ഷാമം പ്രതിസന്ധിയുണ്ടാക്കി. കോഴിഫാമുകളിലെ തൊഴിലാളികളില്‍ അധികവും അന്യസംസ്ഥാനക്കാരാണ്. വോട്ടുചെയ്യാനായി തൊഴിലാളികള്‍ പലരും നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊഴിലാളികള്‍ ഇല്ലാത്തതുമൂലം നിരവധി ഫാമുകള്‍ അടച്ചിട്ടിരിക്കുകയാണ്.