
കാസർകോട്: വീട്ടിൽ നിന്ന് 45 പവൻ സ്വർണവും 50,000 രൂപയും കവർന്ന മോഷ്ടാക്കൾക്ക് പറ്റിയത് വലിയ അബദ്ധം. മുക്കുപണ്ടമാണെന്ന് കരുതി മോഷ്ടാക്കൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് വില കൂടിയ ഡയമണ്ട് നെക്ലേസും കമ്മലുമാണെന്ന് പൊലീസ് കണ്ടെത്തി. പൂച്ചക്കാട് തെക്കേപുറം അരയാൽ തറയിലെ അബ്ദുൾ മജീദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരത്തിനും ഞായറാഴ്ച ഉച്ചയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതി.
വീടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണവും 50,000 രൂപയും കവർന്നു. മോഷണം നടത്തി മടങ്ങുന്നതിനിടെ ഡയമണ്ട് ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കരുതി മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഏകദേശം ആറുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണിവ.
അബ്ദുൾ മജീദ് വിദേശത്താണ്. ഭാര്യയും മാതാവുമാണ് വീട്ടിൽ താമസിക്കുന്നത്. ഒരു ചടങ്ങിനായി ഇവർ ബന്ധുവീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച വീട്ടിലെത്തിയെങ്കിലും വൈകിട്ട് വീണ്ടും പുറത്തുപോയി. ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർന്ന നിലയിൽ കണ്ടത്. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |