വരുമാനത്തിൽ കൂടുതലാണ് ചെലവെങ്കിൽ പണികിട്ടും: യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തുന്നവർ സൂക്ഷിക്കുക

Saturday 09 May 2026 11:59 AM IST

യുപിഐ നിലവിൽ വന്നതോടെ രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിൽ വലിയ വളർച്ചയാണ് ഉണ്ടായത്. വലിയ വരുമാനമുള്ളവരും ചെറിയ വരുമാനമുള്ളവരും ഇന്ന് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറി. ഇപ്പോഴിതാ ഈ വളർച്ചയുടെ പശ്ചാത്തലത്തിൽ നികുതിദായകരുടെ വരുമാനവും പണം ചെലവഴിക്കുന്ന രീതിയിലും തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്താനുള്ള ഡാറ്റ അധിഷ്ഠിത നിരീക്ഷണ സംവിധാനം കേന്ദ്രസർക്കാർ വിപുലപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഇൻകം ടാക്സ് റിട്ടേണിൽ കാണിച്ചിട്ടുള്ള വരുമാനത്തേക്കാൾ കൂടുതൽ ഇടപാടുകൾ നടത്തുന്നവർക്ക് കൂടുതൽ പരിശോധനകൾ നേരിടേണ്ടി വന്നേക്കാം.

1961ലെ ആദായനികുതി നിയമപ്രകാരമുള്ള സാമ്പത്തിക ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് പ്രകാരമാണ് ഈ നിരീക്ഷണം നടത്തുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉയർന്ന മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നു, തുടർന്ന് അവ നികുതിദായകരുടെ വാർഷിക വിവര സ്റ്റേറ്റ്‌മെന്റ് ആയി സമാഹരിക്കുന്നു. വരുമാനത്തോടൊപ്പം സാമ്പത്തിക ഇടപാടുകളിൽ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധ വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണിത്. ചെലവ് പ്രഖ്യാപിത വരുമാനത്തേക്കാൾ വളരെ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിൽ അത് നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കും. അദായ നികുതി റിട്ടേണുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒത്തുനോക്കപ്പെടുകയും വലിയ വ്യത്യാസങ്ങൾ കണ്ടെത്തിയാൽ സിസ്റ്റം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്.

വലിയ തോതിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ നികുതിദായകർ സ്വന്തം ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റ്, നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കുന്നത് നല്ലതാണ്. പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. സമ്മാനങ്ങൾ, വായ്പകൾ അല്ലെങ്കിൽ പഴയ സമ്പാദ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് വലിയ ചെലവുകൾ നടത്തുന്നതെങ്കിൽ അവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സൂക്ഷിച്ചാൽ അനാവശ്യമായ നികുതി നോട്ടീസുകൾ ഒഴിവാക്കാവുന്നതാണ്.