
വേനലിൽ കിണർ വൃത്തിയാക്കുന്നതിനിടെയുള്ള അപകടങ്ങൾ പതിവാകുമ്പോൾ സുരക്ഷാ നിർദേശവുമായി ഫയർ ഫോഴ്സ് അധികൃതർ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് നടന്നത്. കിണറ്റിൽ ഓക്‌സിജൻ കുറയുന്നതും മീഥേൻ,ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങൾ അടിഞ്ഞുകൂടുന്നതും ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകും. കിണറ്റിൽ ഇറങ്ങാൻ ഉപയോഗിച്ച കയർ പൊട്ടുകയോ കൃത്യമായി കെട്ടാതിരിക്കുകയോ ചെയ്യുന്നത് വീഴ്ചയ്ക്ക് ഇടയാക്കും.ആഴം കൂടിയതും പഴയതുമായ കിണറുകൾ വൃത്തിയാക്കുമ്പോൾ മണ്ണ് ഇടിഞ്ഞുവീഴാനും കിണറിന്റെ പാലം തകരാനും സാദ്ധ്യതയുണ്ട്.അപകടങ്ങൾ ഒഴിവാക്കാൻ കിണർ വൃത്തിയാക്കുന്ന തൊഴിലാളികളും വീട്ടുടമകളും സുരക്ഷാനടപടികൾ ഉറപ്പുവരുത്തണം.
ശ്രദ്ധിക്കേണ്ടവ
കത്തുന്ന മെഴുകുതിരി കിണറ്റിലിറങ്ങുന്നതിന് മുമ്പ് താഴ്ത്തി നോക്കുക
മെഴുകുതിരി അണയുമെങ്കിൽ ഓക്‌സിജൻ ലഭ്യത കുറവാണെന്ന് ഉറപ്പാക്കാം
ഇലയുള്ള മരച്ചില്ലകൾ കയറിൽ കെട്ടി ഇറക്കുകയും മുകളിലേക്ക് വലിച്ചുകയറ്റുകയും ചെയ്യുന്നത് വായുസഞ്ചാരം ഉറപ്പാക്കും
കിണറിൽ ഇറങ്ങുമ്പോൾ ഹെൽമെറ്റ്,സുരക്ഷാ ബെൽറ്റ്,ദൃഢതയുള്ള കയറുകൾ എന്നിവ ഉപയോഗിക്കണം
കിണറിന്റെ പാലം ഉറപ്പുള്ളതാണെന്ന് പരിശോധിക്കണം
പരിചയസമ്പന്നർ ആണെങ്കിലും കിണറ്റിൽ ഇറങ്ങുമ്പോൾ,അധികം മുറുകാത്ത തരത്തിൽ അരയിൽ ഒരു കയർ കെട്ടണം
കയറിന്റെ മറുഭാഗം മുകളിൽ എവിടെയെങ്കിലും കെട്ടുകയോ സഹായത്തിനുള്ള ആളെ ഏൽപ്പിക്കുകയോ ചെയ്യണം.
ഒരാൾ സഹായത്തിനായി മുകളിൽ നിൽക്കുന്നത് അഭികാമ്യം.ശ്വാസംമുട്ടലോ തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മുകളിലേക്ക് കയറുക.
അടിയന്തര സാഹചര്യം ഉണ്ടായാൽ എത്രയും പെട്ടെന്ന് ഫയർഫോഴ്സിനെ അറിയിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |