ആലപ്പുഴ: അടുക്കളമുറ്റത്തു വരെ കല്ലിട്ടിട്ടും സംസ്ഥാന ബഡ്ജറ്റിൽ തീരദേശ ഹൈവേയെ അവഗണിച്ചതിൽ ആശങ്കയിലാണ് തീരവാസികൾ. വലിയഴീക്കൽ മുതൽ ചെല്ലാനം ചാപ്പക്കടവ് വരെയുള്ള ഭാഗത്ത് തീരദേശ ഹൈവേയ്ക്ക് വേണ്ടി അതിർത്തിക്കല്ല് സ്ഥാപിച്ചിട്ട് മാസങ്ങളായി.
ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി സമരം ഉയർന്നപ്പോൾ മുഖ്യമന്ത്രി നേരിട്ടിടപ്പെട്ട് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. എന്നാൽ തീരദേശത്തിന് വേണ്ടി ശബ്ദമുയർത്താൻ രാഷ്ട്രീയ കക്ഷികൾ പോലും രംഗത്ത് വരുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി. കല്ലിട്ട് പോയിട്ടും വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരു അറിവുമില്ല. കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 6600 കോടിയുടെ തീരദേശ ഹൈവേയാണ് അതിരുകല്ലിൽ ഒതുങ്ങി നിൽക്കുന്നത്. കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുമെന്നും കിഫ്ബി ഫണ്ട് ഉപയോഗിക്കുമെന്നുമെല്ലാം കേട്ടറിവുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല. കിഫ്ബി ഈ വർഷം പ്രഖ്യാപിച്ചിരിക്കുന്ന പ്രധാന പദ്ധതികളിൽ തീരദേശ ഹൈവേയ്ക്ക് ഇടമില്ല.
കൂമ്പാരമായി പരാതികൾ
# ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നില്ല
# ഒരു ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ നൽകുമെന്ന് പറഞ്ഞത് പ്രഖ്യാപനത്തിലൊതുങ്ങി
# കടൽ സുരക്ഷാ പദ്ധതിയുടെ തുടർ നടപടികൾക്ക് ബഡ്ജറ്റിൽ സഹായ പ്രഖ്യാപനമില്ല
# മറൈൻ ആംബുലൻസുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ
പല വീടുകളുടെയും മതിലിനുള്ളിലും അടുക്കളയോട് ചേർന്നുമാണ് കുറ്റി സ്ഥാപിച്ചിരിക്കുന്നത്. നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാൻ പോലും ഉത്തരവാദപ്പെട്ടവർ തയ്യാറാകുന്നില്ല. കുറ്റിയടിക്കലിൽ ഒതുങ്ങി നിൽക്കുന്ന തീരദേശ ഹൈവേ സംബന്ധിച്ച് സംസ്ഥാന ബഡ്ജറ്റിൽ പരാമർശം പോലുമില്ലാത്തത് നിരാശാജനകമാണ്. വീടും സ്ഥലവും നഷ്ടപ്പെടുന്ന ജനങ്ങൾ അനിശ്ചിതത്വത്തിലാണ്
അനിൽ ബി.കളത്തിൽ, സംസ്ഥാന പ്രസിഡന്റ്, അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |