
ആലപ്പുഴ: വോട്ടർ പട്ടികയുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായുള്ള എസ്.ഐ.ആർ നടപടികൾ റെക്കാഡ് വേഗത്തിൽ പൂർത്തിയാക്കി അമ്പലപ്പുഴ നിയോജക മണ്ഡലം ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തി. കരട് വോട്ടർ പട്ടികയിലെ വിവരങ്ങൾ ക്രമീകരിക്കുന്നതിനും പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനുമുള്ള നടപടികളാണ് റെക്കോർഡ് വേഗത്തിൽ മണ്ഡലത്തിൽ പൂർത്തിയായത്.
അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ 1,58,693 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 19,028 പേരെ 2002-ലെ എസ് ഐ ആർ പട്ടികയുമായി ബന്ധിപ്പിക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ 10,015 പേരുടെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിട്ട എല്ലാ വോട്ടർമാരെയും നേരിട്ട് പങ്കെടുപ്പിച്ച് ഹിയറിംഗ് നടത്തുകയും രേഖകൾ കൃത്യമായി പരിശോധിച്ച് ഓൺലൈനായി അപ്‌ലോഡ് ചെയ്യുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം 1,58,606 പേർ അന്തിമ വോട്ടർ പട്ടികയിൽ യോഗ്യത നേടി. മരിച്ചതും താമസം മാറിയതും ഉൾപ്പെടെയുള്ള കാരണങ്ങളാൽ 87 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.
അന്തിമ പട്ടിക 21ന്
നിലവിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുള്ള പുതിയ വോട്ടർമാരെ കൂടി ഉൾപ്പെടുത്തി 21ന് മണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കൈവരിച്ച അമ്പലപ്പുഴ ഇ.ആർ.ഒയും ഡെപ്യൂട്ടി കളക്ടറുമായ(എൽ.ആർ) ജോളി ജോസഫ്, എ.ഇ.ആർ.ഒ യും ഭൂരേഖ തഹസിൽദാറുമായ കെ.ഇ നസീർ , അഡീഷണൽ എ.ഇ.ആർ.ഒ-മാരായ സിന്ധു പോൾ, വി.എസ് സൂരജ് , ടി ജലജ, കെ അനൂജ് , സ്മിതാ പോൾ, എസ് ഷാജി എന്നിവരെയും താലൂക്ക് ജീവനക്കാരെയും വില്ലേജ് ഓഫീസർമാരെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |