SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

ഐഷ കൊലക്കേസ് ക്രൈംബ്രാഞ്ചിന് ജെയ്‌നമ്മ കേസിൽ കുറ്റപത്രം

Increase Font Size Decrease Font Size Print Page
photo

ചേർത്തല: ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ പ്രതിയായ ചേർത്തല സ്വദേശിനി ഐഷ(ഹയറുമ്മ) കൊലക്കേസും സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്നു. നിലവിൽ ചേർത്തല പൊലീസ് അന്വേഷിക്കുന്ന കേസിൽ മൃതദേഹമടക്കമുള്ള തെളിവുകൾ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് കൈമാറുന്നത്. ഇതിനായി ജില്ലാ പൊലീസ് മേധാവി വഴി നടപടികൾ പൂർത്തിയായി. 2012ൽ ഐഷയെ കാണാതായതായി കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കൈമാറുന്നത്.രണ്ടു മാസം മുമ്പ് ഐഷയും സെബാസ്റ്റ്യന്റെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടതായ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു.സെബാസ്റ്റ്യനെ പ്രതിയാക്കി കേസെടുത്തെങ്കിലും മൃതദേഹമോ,​ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല.

2006മേയിൽ സമാനരീതിയിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയ കടക്കരപ്പള്ളി സ്വദേശി ബിന്ദുപത്മനാഭൻ കേസിലും ഇതേ സ്ഥിതിയാണ്. ഈ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. രണ്ടു കേസിലും സെബാസ്റ്റ്യൻ തന്നെയാണ് കൊലചെയ്തതെന്ന് ഉറപ്പിക്കുമ്പോഴും ശാസ്ത്രീയമായ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബിന്ദുപത്മനാഭൻ കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരു കേസുകളും ഒരേ സംഘം അന്വേഷിക്കുന്നത് തെളിവ് ശേഖരണത്തിന് സഹായകരമാകും.

തെളിവുകൾ നിർണായകം


കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഏറ്റുമാന്നൂർ അതിരമ്പുഴ സ്വദേശി ജെയ്നമ്മ(55)കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനെതിരെ നിർണായക തെളിവുകൾ കുറ്റപത്രത്തിൽ. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറയിൽ നടത്തിയ ഡി.എൻ.എ ഫലത്തിനു പിന്നാലേ എല്ലിന്റെ അവശിഷ്ടങ്ങളും ജെയ്മ്മയുടേതാണെന്നുറപ്പിക്കുന്ന ഡി.എൻ.എ ഫലം എത്തി. ഇതും ഉൾപ്പടെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സെബാസ്റ്റ്യൻ പ്രതിയായ മൂന്നു കൊലകേസുകളിൽ ശാസ്ത്രീമായ തെളിവുകൾ കണ്ടെത്താനായത് ഇതിൽ മാത്രമാണ്. 2024 ഡിസംബറിൽ കാണാതായ ജയ്നമ്മ ആ ദിവസം തന്നെ കൊല്ലപെട്ടതായാണ് കണ്ടെത്തിയത്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നടന്ന കൊലപാതകം കണ്ടെത്തിയത് 2025 ജൂലായിലായിരുന്നു.അന്ന് സെബാസ്റ്റ്യൻ അറസ്റ്റിലായതിനെ തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണ്. ബിന്ദുപത്മനാഭനും പിന്നീട് ഐഷയും കൊല്ലപെട്ടതായി കണ്ടെത്തിയത്.അതിനുശേഷം ഇതുവരെ സെബാസ്റ്റ്യൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല.

വൈകാതെ വിചാരണ

ജെയ്നമ്മയുടെ സഹോദരങ്ങളുടെ രക്തസാമ്പിളുകൾ എടുത്തു നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് സ്ഥിരീകരണം. എല്ലിന്റെ ഭാഗങ്ങൾ കത്തിയിരുന്നതിനാൽ തിരുവനന്തപുരത്തൈ ലാബിൽ പരിശോധന വിജയമാകാത്ത സാഹചര്യത്തിൽ ചണ്ഡിഗഡിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈകി ഫലമെത്തിയത്. ജെയ്നമ്മയുടെ ആഭരണങ്ങൾ സെബാസ്റ്റ്യൻ പണയംവയക്കുകയും പിന്നീട് വിൽക്കുകയും ചെയ്തവ കണ്ടെത്തിയിരുന്നു. വൈകാതെ വിചാരണ ആരംഭിക്കും.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY