
ആലപ്പുഴ: ദേശീയ പാത നവീകരണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ആലപ്പുഴയിൽ പുറക്കാട് ഭാഗത്ത് സർവീസ് റോഡുൾപ്പെടെ ആറുവരിപ്പാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. ഒറ്റപ്പനമുതൽ പുറക്കാട് പമ്പ് വരെയുള്ള രണ്ട് കിലോ മീറ്റർ ഭാഗത്താണ് ആറുവരിപ്പാതയും സർവീസ് റോഡും യാഥാർത്ഥ്യമായത്. ഇരുവശത്തേക്കുമുള്ള പാത വേർതിരിക്കുന്ന ഡിവൈഡറുകൾക്ക് സീബ്രാ കളർ പൂശിയും സർവീസ് റോഡിലേക്ക് കൂടി വെളിച്ചം ലഭിക്കത്തക്കവിധം വഴിവിളക്കുകൾ സ്ഥാപിച്ചും നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
വഴിവിളക്കുകൾക്കായി നാട്ടിയ പോസ്റ്റുകളിൽ വിളക്കുകൾ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ ലഭ്യമാക്കലും റോഡ് ലൈൻ മാർക്കിംഗുകളും റിഫ്ലക്ടറുകൾ, സൂചനാ ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികളാണ് ശേഷിക്കുന്നത്. ജില്ലയിൽ കൊറ്റുകുളങ്ങര - പറവൂർ, പറവൂർ-തുറവൂർ റീച്ചുകളിലും അടിപ്പാത നിർമ്മാണമുൾപ്പെടെ ജോലികൾ പുരോഗമിക്കുന്നുണ്ടെങ്കിലും സർവീസ് റോഡുകളുൾപ്പെടെ രണ്ട് കിലോമീറ്ററോളം ദൂരം പൂർത്തിയായത് പുറക്കാട് മേഖലയിലാണ്.
പൈപ്പ് പൊട്ടി റോഡ് കുളമായിട്ട് മാസങ്ങൾ
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പുറക്കാട് ആനന്ദേശ്വരം ഭാഗത്ത് ക്ഷേത്രത്തിന് സമീപം പൈപ്പ് പൊട്ടി റോഡ് കുളമായി മാസങ്ങൾ കഴിഞ്ഞിട്ടും ദേശീയ പാത അതോറിട്ടിയും വാട്ടർ അതോറിട്ടിയും തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം. പുറക്കാട് പഞ്ചായത്ത് 15 ാം വാർഡായഈആനന്ദേശ്വരത്തിന്റെയും 14ാം വാർഡായ പുന്തലയുടെയും അതിർത്തിയിലാണ് പത്തുമാസം മുമ്പ് പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ച് സർവീസ് റോഡും മാസങ്ങളായി തകർന്ന നിലയിലാണ്. പൈപ്പ് ലൈനിന്റെ തകരാർ വാട്ടർ അതോറിട്ടി പരിഹരിച്ചശേഷം റോഡ് ടാർ ചെയ്യാമെന്ന നിലപാടിലാണ് ദേശീയ പാത അധികൃതർ. കരുമാടി പ്ലാന്റിൽ നിന്നും പുന്തല, ആനന്ദേശ്വരം, ഒറ്രപ്പന ഭാഗത്തേക്ക് വെളളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനിന്റെ തകരാർ പരിഹരിക്കാതെ വാൽവ് പൂട്ടിയതിനാൽ ജലം പാഴാകുന്നത് ഒഴിവായെങ്കിലും മൂന്നുവാർഡുകളിലും ടാങ്കറുകളിലാണ് ജല വിതരണം നടക്കുന്നത് . പഞ്ചായത്തംഗങ്ങളായ ശശികുമാർ, ഷൈലമ്മ, ലക്ഷ്മീരാജ് എന്നിവർ നിരന്തരം വാട്ടർ അതോറിട്ടിയെയും ദേശീയപാത അധികൃതരെയും കണ്ട് പൈപ്പ് പൊട്ടലിനും റോഡിന്റെ തകർച്ചയ്ക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. തകരാർ പരിഹരിക്കാത്ത പക്ഷം പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കാനാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും തീരുമാനം.
ദേശീയ പാത നിർമ്മാണ ജോലികൾ പുരോഗമിക്കുമ്പോഴും ആനന്ദേശ്വരം ഭാഗത്തെ പൈപ്പ് പൊട്ടലും സർവീസ് റോഡ് തകരാറും പരിഹരിക്കാൻ വാട്ടർ അതോറിട്ടിയും ദേശീയപാത അതോറിട്ടിയും തയ്യാറായിട്ടില്ല. പൊട്ടിയ പൈപ്പ് മാറ്റി ജലവവിതരണം പുനഃസ്ഥാപിക്കുന്നതിനൊപ്പം സർവീസ് റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം
- എം.എച്ച് വിജയൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പുറക്കാട് ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |