മുക്കുപണ്ടം: 30ലക്ഷം തട്ടിയ അമ്മയും മകനും അറസ്റ്റിൽ

Wednesday 13 May 2026 9:57 PM IST

ചാരുംമൂട് : മുക്കുപണ്ടം പണയംവച്ച് 30ലക്ഷം രൂപ തട്ടിയ കേസിൽ അമ്മയും മകനും അറസ്റ്റിലായി. മുതുകുളം വില്ലേജ് റാണിഭവനത്തിൽ നിന്നും നൂറനാട് ഇടക്കുന്നം വിഷ്ണു ഭവനം വീട്ടിൽ താമസിച്ചുവരുന്ന അനീഷ് ബി.ബാബു (19) ,മാതാവ് രാജേശ്വരി (50) എന്നിവരെയാണ് നൂറനാട് എസ്.ഐ എസ്.മിഥുനും സംഘവും അറസ്റ്റ് ചെയ്തത്.

കേസിലെ 3 -ാം പ്രതിയായ രാജേശ്വരിയുടെ ഭർത്താവ് ഹരിയെ (38) പിടികൂടാനുണ്ട്. കലതിവിളയിൽ ഫൈനാൻസിയേഴ്‌സ് ഉടമ നൂറനാട് ഇടക്കുന്നം മുറിയിൽ കലതിവിളയിൽ ബാബു (72)വിന്റെ പരാതിയിലാണ് അറസ്റ്റ്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ അനീഷ് ഫൈനാൻസിയേഴ്‌സിൽ എത്തി 16.100 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമെന്ന് തോന്നിക്കുന്ന 2 വളകൾ പണയം വച്ച് 1,40000 രൂപ കൈപ്പറ്റിയിരുന്നു. ബാബു ഈ വളകൾ കെ.എസ്.എഫ്.ഇയിൽ മാറ്റിവയ്ക്കാനായി നടത്തിയ പരിശോധനയിലാണ് ഇത് മുക്കുപണ്ടമാണെന്ന് ബോദ്ധ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ മൂന്നുപ്രതികളും പലപ്പോഴായി 30 ലക്ഷത്തോളം രൂപയുടെ സ്വർണ്ണമെന്നു തോന്നുന്ന ഉരുപ്പടികൾ ഇവിടെ പണയം വച്ചിരുന്നു. ബാബു ഈ ഉരുപ്പടികൾ സ്ഥാപനത്തിൽ തന്നെ സൂക്ഷിച്ചിരുന്നു. ഇതും പരിശോധിച്ചപ്പോൾ മുക്കു പണ്ടമാണെന്ന് ബോധ്യപ്പെട്ടു. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി. എസ്.ഐ.സുരേഷ് കെ.ബാബു, എ.എസ്.ഐ സ്വർണ്ണരേഖ,സീനിയർ സി.പി.ഒ പി.സുനിൽകുമാർ, സി.പി.ഒ മാരായ മനു, മനു പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.