# എത്തിക്കുക 23ന്
ആലപ്പുഴ: ബീച്ചിൽ എത്തുന്നവർക്ക് ഇനി ഇന്ത്യൻ നാവിക സേനയുടെ ഫസ്റ്റ് അറ്റാക്ക് ക്രാഫ്ട് ടി - 81(ഐ.എൻ.എഫ്.എ.സി ടി-81) എന്ന യുദ്ധക്കപ്പൽ കണ്ട് മടങ്ങാം. പൈതൃക പദ്ധതിയിലെ കടൽപ്പാലം നവീകരണത്തിന്റെ ഭാഗമായി ബീച്ചിൽ സ്ഥിരമായി പ്രദർശിപ്പിക്കാനായി വാങ്ങിയ യുദ്ധക്കപ്പൽ 23ന് ആലപ്പുഴയിലെത്തും.
തുറമുഖ മ്യൂസിയം പദ്ധതിയുടെ ഭാഗമായി ഡീകമ്മിഷൻ ചെയ്ത യുദ്ധക്കപ്പൽ കൊച്ചിയിലെ നാവിക സേനയുടെ ആസ്ഥാനത്ത് നിന്ന് ജലമാർഗം കഴിഞ്ഞ ദിവസം തണ്ണീർമുക്കത്ത് എത്തിച്ചു. കരമാർഗമാണ് ഇനി കപ്പൽ ആലപ്പുഴയിൽ എത്തിക്കുക. ടെയ്ലർ വാഹനത്തിൽ ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കപ്പൽ കയറ്റി. ഇന്ന് ആലപ്പുഴയിലേക്ക് യാത്രതിരിക്കും.
നാവിക സേന, ഫയർഫോഴ്സ്, വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെയാണ് ദേശീയപാതയിലൂടെ ആലപ്പുഴ ബീച്ചിൽ എത്തിക്കുക. കൊല്ലം ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കപ്പൽ എത്തിക്കുന്നതിനുള്ള കരാറെടുത്തിട്ടുള്ളത്. പഴയ കടൽപ്പാലത്തിന് തെക്ക് താത്കാലിക സ്റ്റാൻഡിംഗ് നിർമ്മാണം പൂർത്തിയായി. ചെറുവിമാനങ്ങൾ ബീച്ചിലിറക്കാനും വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
പുതിയ കടൽപ്പാലം
ആലപ്പുഴ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി തുറമുഖ മ്യൂസിയം നിർമ്മാണത്തിന്റെ ഭാഗമായാണ് പുതിയ കടൽപ്പാലവും ഒരുങ്ങുക. ടെണ്ടർ നടപടികൾ പൂർത്തിയായി. പഴയ കടൽപ്പാലത്തിന്റെ വടക്കാണ് പുതിയത് നിർമ്മിക്കുന്നത്. 450 മീറ്ററാണ് നീളം. ഐ.ഐ.ടി മുംബയുടെ സാങ്കേതിക സഹായത്തോടെ, തുരുമ്പെടുക്കാത്ത രീതിയിലാകും നിർമ്മാണം. 1989 ഒക്ടോബർ 11നാണ് അവസാനമായി ചരക്കു കപ്പൽ ആലപ്പുഴ തുറമുഖത്ത് അടുത്തത്.1979ലാണ് ആദ്യമായി കപ്പൽ നങ്കൂരമിട്ടത്.
കിഫ്ബി അനുവദിച്ചത്: 15.26 കോടി
ഐ.എൻ.എഫ്.എ.സി ടി-81
1. നാവികസേനയുടെ സൂപ്പർ ദ്വാര എം.കെ സെക്കൻഡ് ക്ളാസ് യുദ്ധക്കപ്പൽ നിരയിലെ രണ്ടാമൻ
2. ഗോവയിലെ മുൻ ലഫ് ജനറൽ ജെ.എഫ്.ആർ. ജേക്കബാണ് 1999 ജൂൺ 5ന് കപ്പൽ കമ്മിഷൻ ചെയ്തത്
3. 2021ജനുവരി 28ന് കപ്പൽ ഡീകമ്മിഷൻ ചെയ്തു
നീളം: 25.9
ഭാരം: 60 ടൺ
വീതി: 5.6 മീറ്റർ
താഴ്ച: മൂന്ന് മീറ്റർ
"
ഇന്ന് രാവിലെ 6ന് തണ്ണീർമുക്കത്ത് നിന്ന് കപ്പൽ കയറ്റിയ ടെയ്ലർ പുറപ്പെടും. ദേശീയപാത വഴി കളക്ടറേറ്റ് റോഡിലൂടെയാണ് ബീച്ചിൽ എത്തിക്കുക. റെയിൽവേ ക്രോസ് കടക്കുന്നതിന് വൈദ്യുതി സംവിധാനം താത്കാലികമായി നിറുത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
പി.എം. നൗഷാദ്, എം.ഡി
മുസിരിസ് പൈതൃക പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |