# കുട്ടിക്കൂട്ടങ്ങൾ ഇന്ന് അക്ഷരമുറ്റത്ത്
ആലപ്പുഴ: പുത്തനുടുപ്പം ബാഗും കുടയുമൊക്കെയായി കുട്ടിക്കൂട്ടങ്ങൾ ഇന്ന് വീണ്ടും അക്ഷരമുറ്റത്തെത്തും. സ്കൂളിൽ മാത്രമല്ല, യാത്രയിലും സാമൂഹിക അകലം നിർബന്ധമാണ്. അകലം ആരോഗ്യരക്ഷയ്ക്ക് അത്യാവശ്യമാകുമ്പോൾ, മറുവശത്ത് സ്ഥിരം ഓട്ടങ്ങൾ കൈവിട്ട് പോകുന്ന വിഷമത്തിലാണ് ഓട്ടോറിക്ഷാ, വാൻ ഡ്രൈവർമാർ.
വർഷങ്ങളായി സ്കൂൾ ഓട്ടം കൈകാര്യം ചെയ്യുന്ന ഡ്രൈവർമാരുണ്ട്. ഇവരെ തേടി രക്ഷിതാക്കളുടെ വിളി എത്തുന്നുണ്ടെങ്കിലും, കുതിച്ചുയരുന്ന ഇന്ധനവിലയ്ക്കൊപ്പം ഒരു സമയം രണ്ട് കുട്ടികൾ മാത്രമായുള്ള യാത്ര ലാഭകരമാവില്ലെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ ഒരേ സ്വരത്തിൽ പറയുന്നത്. അത്യാവശ്യം പറയുന്ന രക്ഷിതാക്കൾക്ക് വേണ്ടി നഷ്ടം സഹിച്ചും ഓടാൻ പലരും അവസാന നിമിഷം തയ്യാറായിട്ടുണ്ട്. ദിവസം രണ്ട് ട്രിപ്പ് ഓട്ടമുണ്ടാകും. സമാനമാണ് വാൻ ഡ്രൈവർമാരുടെയും സ്ഥിതി. ഓട്ടം നിലച്ചുകിടന്നതിനാൽ പലർക്കും ഇനിയും ഫിറ്റ്നസ് പുതുക്കാൻ സാധിച്ചിട്ടില്ല. അദ്ധ്യയനകാലത്ത് ലഭിച്ചിരുന്ന സ്ഥിരവരുമാനം കഴിഞ്ഞ ഒന്നരവർഷക്കാലം മുടങ്ങി. സ്കൂൾ തുറക്കുമ്പോൾ നഷ്ടക്കണക്കിന് മാറ്റമുണ്ടാവില്ലെന്നാണ് ഡ്രൈവർമാരുടെ പക്ഷം.
''
ഇന്ധനവില നൂറ്റിപത്തിനോട് അടുക്കുന്നു. ഈ സമയത്ത് രണ്ട് കുട്ടികളെ മാത്രം ഇരുത്തിയുള്ള യാത്ര മുതലാകില്ല.
അനീഷ്, ഓട്ടോറിക്ഷാ ഡ്രൈവർ
പ്രതികരണമില്ലാതെ സ്കൂൾ ബോണ്ട്
വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ച സ്കൂൾ ബോണ്ട് പദ്ധതിയോട് മുഖം തിരിച്ച് സ്കൂളുകൾ. ആദ്യ ഘട്ടത്തിൽ പ്രതിദിനം പരമാവധി 1,100 രൂപ നിരക്ക് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 7,500 രൂപ എന്നാണ് ഉത്തരവ് വന്നത്. ഇതോടെ ആലോചിച്ച് മറുപടി നൽകാമെന്ന് അറിയിച്ചിരുന്ന സ്കൂളുകൾ പോലും പ്രതികരണം അറിയിച്ചിട്ടില്ല. അദ്ധ്യയനം പുനരാരംഭിക്കുന്ന ആദ്യ നാളുകളിൽ ജില്ലയിൽ സ്കൂൾ ബോണ്ട് ആരംഭിക്കില്ലെന്ന് ഉറപ്പായി.
''
നാൽപതോളം സ്കൂളുകൾ പദ്ധതി സംബന്ധിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ നിരക്ക് പ്രഖ്യാപിച്ച ശേഷം ആരും പ്രതികരിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സി അധികൃതർ
ബെല്ലടിച്ച് സൈക്കിൾ
സാമൂഹിക അകലം ഗുണമായത് സൈക്കിൾ വിപണിക്കാണ്. ഇന്ധനവിലയുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് സൈക്കിൾ വാങ്ങി നൽകുന്നതാണ് മെച്ചമെന്ന കണക്കുകൂട്ടലിലേക്ക് രക്ഷിതാക്കളുമെത്തി. കഴിഞ്ഞ ദിവസങ്ങളിൽ മികച്ച പ്രതികരണമാണ് സൈക്കിൾ വിപണിയിലുണ്ടായത്. പെൺകുട്ടികൾക്കുള്ള ലേഡീസ് മോഡൽ സൈക്കിളാണ് ഏറ്റവുമധികം വിറ്റുപോയതെന്ന് വ്യാപാരികൾ പറയുന്നു. പഴയ സൈക്കിളുകൾ റിപ്പയർ ചെയ്യുന്ന വർക്ക്ഷോപ്പുകളിലും തിരക്ക് കൂടുതലാണ്.
''
കുറഞ്ഞ നിരക്കിലുള്ള സൈക്കിളിനാണ് ആവശ്യക്കാർ ഏറെയുമെത്തുന്നത്. 5,300 മുതലാണ് വില ആരംഭിക്കുന്നത്.
സൈക്കിൾ വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |