ആലപ്പുഴ:കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കൈത്താങ്ങായി വനിതാ ശിശു വികസന ഓഫീസർമാർ. പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർ സഹായം എത്തിക്കുക.
മഴ മുന്നറിയിപ്പിനെ തുടർന്നാണ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ നടപ്പാക്കുന്നത്. ദുരന്തത്തിലകപ്പെടുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം മനസിലാക്കി കൗൺസലിംഗ് ആവശ്യമെങ്കിൽ ജില്ലാ റിസോഴ്സ് സെന്ററിലേക്ക് അയക്കും. പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള കുട്ടികളാണെങ്കിൽ ചെലവ് വെൽഫയർ കമ്മിറ്റിയെ അറിയിച്ച് തുടർനടപടി സ്വീകരിക്കും.
ഇത്തരം കുട്ടികൾക്ക് പേരന്റിംഗ് ക്ലിനിക്കുവഴി ആറുമാസത്തേക്ക് തുടർ നിരീക്ഷണവും ഏർപ്പെടുത്തും. ക്യാമ്പിൽ കഴിയുന്ന ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകി ആവശ്യമായ മാനസിക പിന്തുണ നൽകും. ഇവർക്കാവാശ്യമായ ആരോഗ്യ പരിപാലനം ആരോഗ്യ വകുപ്പുമായി ചേർന്ന് ഉറപ്പുവരുത്തുന്നതിനും നിർദ്ദേശമുണ്ട്.
ടോയ്‌ലെറ്റ് സൗകര്യം, വെള്ളം, നാപ്കിൻ ലഭ്യത തുടങ്ങിയവ ക്യാമ്പുകളിൽ ഉറപ്പാക്കും. കൗൺസിലിംഗിന് സ്‌കൂൾ കൗൺസിലർമാരുടെ സേവനവും പ്രയോജനപ്പെടുത്തും.
അടിയന്തര ഇടപെടൽ
ജില്ലയിലെ വകുപ്പിന് കീഴിലുള്ള എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർദ്ദേശമുണ്ട്. ക്യാമ്പുകളുടെ ചുമതലകൾ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാർ / വനിതാ സംരക്ഷണ ഓഫീസർ / ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ / ശിശു വികസന പദ്ധതി ഓഫീസർമാർ എന്നീ തലത്തിൽ നൽകി ജില്ലാ വനിതാ ശിശു വികസന ഓഫീസർ മേൽനോട്ടം വഹിക്കും. ദുരന്തത്തിൽ മാതാപിതാക്കളോ അടുത്തബന്ധുക്കളോ നഷ്ടപ്പെടുകയോ, ചികിത്സയിൽ കഴിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ സംരക്ഷണത്തിന് അടിയന്തര ഇടപെടലുണ്ടാകും.
കഴിഞ്ഞ മഴക്കെടുതിയിൽ ക്യാമ്പിൽ കഴിഞ്ഞവർ
സ്ത്രീകൾ: 6,237
കുട്ടികൾ: 2,202
ഗർഭിണികൾ: 12
''
കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കഴിഞ്ഞ മഴക്കെടുതിയിൽ സ്ത്രീകളും കുട്ടികളും ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ഗർഭിണിയായ സ്ത്രീകൾക്ക് പദ്ധതി ആശ്വാസമാകും.
ജില്ലാ ശിശുവികസന ഓഫീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |