ആലപ്പുഴ: ആശുപത്രിയിൽ നിന്ന് പ്രസവ സംബന്ധമായ രജിസ്റ്റർ നഷ്ടപ്പെട്ട സാഹചര്യത്തിൽ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച് ജനന സർട്ടിഫിക്കറ്റ് തിരുത്തി നൽകണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് സർക്കാർ നടപ്പാക്കി.
ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിനി എൽസി രാജൻ സമർപ്പിച്ച പരാതിയാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിഹരിച്ചത്.
പരാതിക്കാരിയുടെ മകൻ ടൈറ്റസിന്റെ ജനനം 1984 ജനുവരി 24ന് രാത്രി 11.40 നായിരുന്നു. എന്നാൽ പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിൽ 1984 ജനുവരി 25 എന്ന് രേഖപ്പെടുത്തി. ഇത് തിരുത്തുന്നതിനായി പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. സ്‌കൂൾ രേഖയിലും പാസ്‌പോർട്ടിലും ലൈസൻസിലും ജനനത്തീയതി 24 എന്നാണ് . മകന് വിദേശത്ത് പോകുന്നതിന് വേണ്ടിയാണ് ജനന സർട്ടിഫിക്കറ്റ് തിരുത്താൻ പരാതിക്കാരി ശ്രമിച്ചത്.
കമ്മീഷൻ മാന്നാർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. മാന്നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രസവ രജിസ്റ്റർ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രളയത്തിൽ നശിച്ചെന്നാണ് മറുപടി കിട്ടിയതെന്ന് ഈ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ മകന്റെ ജനനത്തീയതി 1984 ജനുവരി 24നാണെന്നാണ് എല്ലാ രേഖകളിലും കാണുന്നതെന്ന് കമ്മീഷൻ കണ്ടെത്തി. രജിസ്റ്റർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരാതിക്കാരിയുടെ കൈയിലുള്ള രേഖകൾ പരിശോധിച്ച് ജനന സർട്ടിഫിക്കറ്റ് 15 ദിവസത്തിനകം തിരുത്തി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |