ആലപ്പുഴ: ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസത്തിന്റെ ട്രാക്കൊരുക്കി എറണാകുളം - കായംകുളം പാസഞ്ചർ ട്രെയിൻ തിരിച്ചെത്തുന്നു. കൊവിഡ് കാലത്ത് നിർത്തിവെച്ച സർവ്വീസാണ് യാത്രാക്കാരുടെ നിരന്തര പ്രതിഷേധങ്ങൾക്കൊടുവിൽ തിരിച്ചെത്തുന്നത്. ഈ ആഴ്ച തന്നെ ട്രെയിൻ പുനരാരംഭിക്കുമെന്നാണ് റെയിൽവേ ബോർഡ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എ.എം.ആരിഫ് എം.പി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി.മല്യയുമായി ചർച്ച നടത്തിയിരുന്നു. മറ്റ് പാസഞ്ചർ ട്രെിനുകളും ഉടൻ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
ദിവസേന രാവിലെ 8.40ന് കായംകുളത്ത് നിന്ന് എറണാകുളത്തേക്കും, വൈകിട്ട് ആറിന് എറണാകുളത്ത് നിന്ന് കായംകുളത്തേക്കും സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിൻ 1500 ലധികം യാത്രക്കാർക്ക് പ്രധാന ആശ്രയമായിരുന്നു. കൊവിഡ് ഇളവുകൾ പിൻവലിച്ചിട്ടും ട്രെയിൻ തിരിച്ചുവരാത്തതിനെ തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന ക്ലേശം സംബന്ധിച്ച് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാർ ഒന്നടങ്കം ആലപ്പുഴ മുതൽ എറണാകുളം വരെ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു. പാസഞ്ചറിൽ സഞ്ചരിക്കാൻ പ്രതിമാസം 270 രൂപ ചെലവാകുന്ന സ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്നവർക്ക് ആയിരക്കണക്കിന് രൂപയാണ് യാത്രാ ടിക്കറ്റ് ഇനത്തിൽ ചെലവായിരുന്നത്.
ട്രെയിൻ സമയം
രാവിലെ 8.40 : കായംകുളം - എറണാകുളം
വൈകിട്ട് 6 : എറണാകുളം - കായംകുളം
പാസഞ്ചർ സർവ്വീസ് തിരിച്ചുവരുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. ട്രെയിൻ മുടങ്ങിയതോടെ യാത്രാക്കൂലി കണ്ടെത്താനാവാതെ ജോലി ഉപേക്ഷിച്ചവർ പോലുമുണ്ട്
-എസ്.ആർ.മനു (ഫ്രണ്ട്സ് ഓൺ റെയിൽസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |