മാന്നാർ: അച്ചൻകോവിലാറിന്റെ ഭാഗമായ കുട്ടമ്പേരൂർ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുള്ള മടവീഴ്ച്ചയിൽ കൃഷിനാശം. മാന്നാർ കുട്ടമ്പേരൂർ കണ്ണൻകുഴി പാടത്താണ് മട വീഴ്ചയിൽ മുപ്പതോളം ഏക്കർ വിളവെടുക്കാൻ പാകമായ നെൽക്കൃഷിയാണ് ഇന്നലെ പുലർച്ചെ വെള്ളംകയറി നശിച്ചത്. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, മാന്നാർ കൃഷി ഓഫിസർ പി.സി ഹരികുമാർ എന്നിവർ സ്ഥലത്തെത്തി. കായംകുളം ഇറിഗേഷൻ അസി.എൻജിനീയറുടെ നിർദ്ദേശപ്രകാരം മടവീണ ഭാഗത്ത് ഹിറ്റാച്ചി ഉപയോഗിച്ച് ചെളിയും മണ്ണുമിട്ട് നികത്തി. എട്ടുവർഷമായി തരിശുകിടന്ന അമ്പതേക്കറിലെ മുപ്പതേക്കർ പാടമാണ് സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി കൃഷിയിറക്കിയത്. നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന കുട്ടംപേരൂർ ആറിനോട് ചേർന്നുള്ള കണ്ണൻകുഴി പാടത്തിനു സമീപം മടവീഴ്ചയുണ്ടാവാതിരിക്കാൻ സ്ഥിരമായ സംവിധാനത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഷട്ടർ സ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് ബാക്കിയുള്ളതെന്ന് കായംകുളം ഇറിഗേഷൻ അസി.എൻജിനിയർ ജ്യോതി.പി പറഞ്ഞു. മടവീഴ്ച മൂലം കൃഷിനാശം സംബന്ധിച്ച് ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും ചെങ്ങന്നൂർ കൃഷി അസി.ഡയറക്ടർക്കും മാന്നാർ കൃഷി ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |