ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ടൗൺഹാളിന് മുന്നിൽ നിന്നും ജില്ലാ പ്രസിഡന്റ് ടിജിൻജോസഫ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, നാഷണൽ കോർഡിനേറ്റർ മുഹമ്മദ് അസ്ലം, സെക്രട്ടറി എം.നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കളക്ട്രേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ കെപിസിസി സെക്രട്ടറി എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം മീനു സജീവ്,അസംബ്ലി സെക്രട്ടറി സിന്ധു കുറുപ്പ് എന്നി വനിതാ നേതാക്കൾ കളക്ടറേറ്റിനുള്ളിലേക്ക് മതിൽ ചാടിക്കടന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതോടെ മറ്റ് പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർക്കുനേരെ പൊലീസ് മൂന്നു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹകസമിതിയംഗം മീനു സജീവ്, ജില്ലാ കമ്മറ്റിയംഗം ജസ്റ്റിൻ മാളിയേക്കൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി സുറുമി ഷാഹുൽ , അലൻ ഡെന്നീസ്, ഗോകുൽ നാഥ് തുടങ്ങിയവർക്ക് പരിക്കേറ്റു. കെ.എസ്.യു ജില്ലാ പ്രസിസന്റ് നിതിൻ പുതിയടം, സംസ്ഥാന നിർവാഹക സമിതി അംഗം വരുൺ വട്ടക്കൽ, ജില്ലാ ഭാരവാഹികളായ കെ.എസ്.ഹരികൃഷണ്ണൻ, അസിം നാസർ, ശംഭു പ്രസാദ്, മനു ഫിലിപ്പ്, വിഷ്ണ്ണു ഹരിപ്പാട്, നുറുദീൻ കൊയ, ഗോപു പുത്തൻമടം, സരുൺ റോയി,നോബിൻ ജോൺ എന്നിവർ നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത അറുപതോളം പ്രവർത്തകരെ കെ.പി.സി.സി രാഷ്ട്രിയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ജാമ്യത്തിൽ ഇറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |