ആലപ്പുഴ: മെഡി. ആശുപത്രിയിലേക്ക് ഇംപ്ലാന്റുകൾ വിതരണം ചെയ്തയിനത്തിൽ മൂന്നര കോടിയുടെ കുടിശ്ശിക വന്നതോടെ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡ് (എച്ച്.എൽ.എൽ) സാമ്പത്തിക പ്രതിസന്ധിയിൽ.
രണ്ടു മാസമായി ഒരുരൂപ പോലും എച്ച്.എൽ.എല്ലിന് ആശുപത്രി അധികൃതർ നൽകിയിട്ടില്ല. ഇതോടെ ഇംപ്ളാന്റുകളുടെ വിതരണം നിറുത്തിവയ്ക്കാനും എച്ച്.എൽ.എൽ ആലോചിക്കുന്നു. പ്രതിമാസം ശരാശരി 40 ലക്ഷം രൂപയുടെ ഇംപ്ളാന്റുകളാണ് എച്ച്.എൽ.എല്ലിൽ നിന്ന് മെഡി. ആശുപത്രി വാങ്ങുന്നത്. സ്വകാര്യ മേഖലയെക്കാൾ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഇംപ്ലാന്റുകൾ നൽകുന്ന എച്ച്.എൽ.എല്ലിനെ കുടിശ്ശിക വരുത്തി ഒഴിവാക്കാനുള്ള ഗൂഢനീക്കമാണ് അണിയറയിൽ നടക്കുന്നതെന്നും ആരോപണമുണ്ട്. ഇംപ്ലാന്റ് തുക കുടിശ്ശിക ഒരു മാസത്തിനുള്ളിൽ നൽകണമെന്നാണ് എച്ച്.എൽ.എൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി പല തവണ കത്തുനൽകിയിട്ടും ഫണ്ട് അനുവദിക്കുന്നതിൽ ആശുപത്രി അധികൃതർ അനാസ്ഥ കാട്ടുന്നതായി ആക്ഷേപമുണ്ട്. 2020 മുതലുള്ള കുടിശ്ശികയാണ് തീർക്കാനുള്ളത്.
# 40 ലക്ഷത്തിനു വാങ്ങും, 10 ലക്ഷം നൽകും
പ്രതിമാസം 40 ലക്ഷം രൂപയുടെ ഇംപ്ളാന്റുകൾ വാങ്ങുമ്പോൾ 10 ലക്ഷം രൂപ മാത്രമാണ് എച്ച്.എൽ.എല്ലിന് നൽകുന്നത്. സ്വകാര്യ കമ്പനികൾ വൻ കമ്മിഷനാണ് ഇംപ്ലാന്റ് ഇടപാടിൽ കൈമാറുന്നത്. കമ്മിഷൻ ഇല്ലാത്തതാണ് എച്ച്.എൽ.എല്ലിനെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന ആരോപണം പണ്ടുമുതലേയുണ്ട്. നിലവിൽ സ്വകാര്യ ഏജൻസികളിൽ നിന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇംപ്ലാന്റുകൾ വാങ്ങുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന ഇംപ്ലാന്റിന്റെ തുക ആശുപത്രിയിൽ നിന്ന് കൃത്യമായി നൽകുന്നുമുണ്ട്. ആരോഗ്യ ഇൻഷ്വറൻസ് പരിധിയിലുള്ളവർക്ക് കൈയിൽ നിന്ന് തുക ചിലവാകില്ലെങ്കിലും മറ്റുള്ളവർ ഭീമമായ തുക അടിയന്തരമായി നൽകേണ്ടിവരും.
# ബില്ല് മടക്കാൻ ഒപ്പും സീലും
കഴിഞ്ഞ ജൂലായ് വരെ 3.5 കോടിയാണ് എച്ച്.എൽ.എല്ലിന് നൽകാനുള്ളത്. ഇതിന് പുറമേ അരക്കോടിയ്ക്കടുത്ത് ബില്ല് നൽകാനുണ്ട്. സമർപ്പിച്ച ബില്ലിൽ ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫീസറുടെയോ ചീഫ് ഡോക്ടറുടെയോ ഒപ്പും സീലും ഇല്ലെന്ന സാങ്കേതികത്വം പറഞ്ഞ് പാസാക്കുന്നതിൽ കാലതാമസം വരുത്തുന്നതായി എച്ച്.എൽ.എൽ അധികൃതർ പറയുന്നു. തുക ആവശ്യപ്പെട്ട് പലതവണ കത്ത് നൽകിയെങ്കിലും അധികൃതർ ഗൗനിച്ചില്ല. അഞ്ച് ശസ്ത്രക്രിയ നടക്കുമ്പോൾ മൂന്നിലും സ്വകാര്യ ഏജൻസിയുടെ ഇംപ്ലാന്റുകളാണ് വാങ്ങുന്നത്. മെഡിക്കൽ എഡ്യൂക്കേഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ എച്ച്.എൽ.എൽ നൽകുന്ന ബില്ലിൽ മാത്രം ഡോക്ടറുടെ ഒപ്പും സീലും ആവശ്യപ്പെടുമ്പോൾ സ്വകാര്യ ഏജൻസികളുടെ ബില്ലിൽ ഇത് കാണാനില്ല! വിഷയം എച്ച്.എൽ.എൽ അധികൃതർ സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ രണ്ടുമാസമായി സ്വകാര്യ ഏജൻസികൾ നൽകുന്ന ബില്ലിലും ഡോക്ടറുടെ ഒപ്പും സീലും നിർബന്ധമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |