ആലപ്പുഴ: പുന്നമട കായലിൽ പായുന്ന ചുണ്ടൻമാരുടെ അമരവും അണിയവും കടന്ന് കാഴ്ചക്കാരിലേക്ക് പരക്കുന്നൊരാവേശമാണ് നെഹ്റുട്രോഫി ജലമേള. പ്രളയത്തോടെ ആഗസ്റ്റിലെ രണ്ടാം ശനിയെന്ന 'പരമ്പരാഗത"തീയതി തിരുത്തിയത് ഉൾപ്പെടെ കാലത്തിനൊപ്പം കാതലായ മാറ്റങ്ങളാണ് ഈ ജലമേളയ്ക്കുണ്ടായത്.
മുമ്പ് ഇടത്തോടുകളിൽ ചെറുവള്ളംകളി മത്സരങ്ങൾ നടത്തിയാണ് ഓരോ കരക്കാരും തുഴച്ചിലുകാരെ കണ്ടെത്തിയിരുന്നത്. ഭക്ഷണമായിരുന്നു കൂലി. എന്നാൽ കളിയിൽ പ്രൊഫഷണലിസം കൂടിയതോടെ പങ്കായം കരക്കാരിൽ നിന്ന് ക്ലബുകളുടെ കൈകളിലെത്തി. ആദ്യകാലത്ത് കുട്ടനാട്ടിലും കുമരകത്തുമുള്ള ക്ലബുകൾ മാത്രം പയറ്റിയിരുന്ന മത്സരത്തിലേക്ക് ഇപ്പോൾ വടക്കൻ ജില്ലകളിൽ നിന്നു വരെ ക്ലബുകളെത്തി. ഇതോടെ അഭിമാന പോരാട്ടമായി മാറി ജലോത്സവങ്ങൾ. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് പരിശീലനം നടത്തുന്ന ക്ലബുകളുണ്ട്. ഒരു മാസത്തിലധികം നീളുന്ന പരിശീലനം പൂർത്തിയാക്കിയാണ് ഇവർ അങ്കത്തിനിറങ്ങുന്നത്. അമരക്കാരും നിലക്കാരും തുഴച്ചിലുകാരും ഉൾപ്പെടെ പരമാവധി 111 പേരാണ് ഒരു ചുണ്ടനിൽ മത്സരത്തിനിറങ്ങുക.
പട്ടാളമുണ്ട്, നേവിക്കാരും!
കൊല്ലം തീരദേശത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കുട്ടനാടിന് പുറത്ത് നിന്ന് ആദ്യമായി മത്സരിക്കാൻ പുന്നമടയിലെത്തിയത്. ക്ളബുകൾ വേതനമായി കനത്ത തുക നൽകിത്തുടങ്ങിയതോടെ പട്ടാളവും നേവിയും കനോയിംഗ്, കയാക്കിംഗ് താരങ്ങളും തുഴച്ചിലുകാരായി എത്തിത്തുടങ്ങി. മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ പട്ടാളക്കാരെ ആദ്യമായി വള്ളംകളി രംഗത്തിറക്കിയത് കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബാണ്.
കരയുടെ വള്ളം, കടലോളം സ്വപ്നം
കളിവള്ളങ്ങൾ കരിനാഗങ്ങൾ കണക്കെ നെഹ്രുട്രോഫിയിൽ അണിനിരക്കുന്ന കാഴ്ച കുട്ടനാടിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. വള്ളപ്പുരയെ ദേവസ്ഥാനമായി കണ്ട് വണങ്ങുന്ന രീതിയായിരുന്നു അക്കാലത്ത്.
തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് സാമുദായിക മൈത്രിയുടെ പ്രതീകമായിരുന്നു നെഹ്‌റുട്രോഫി ജലോത്സവം. ജാതിയും മതവും മറന്ന് എല്ലാവരും വള്ളംകളി പ്രേമികളെന്ന ഒറ്റ ജാതിയിലേക്ക് ചുരുങ്ങിയിരുന്നു. വ്രത ശുദ്ധിയോടെയാണ് തുഴക്കാർ പരിശീലനത്തിനിറങ്ങുന്നത്. ഇവർക്കായി ഭക്ഷണമൊരുക്കി ഒരുമിച്ചിരുന്ന് വള്ള സദ്യയുണ്ണുന്ന നാനാ ജാതി മതസ്ഥർ.
ജീവിതച്ചെലവ് കൂടിയ സാഹചര്യത്തിൽ പരിശീലനത്തിന് വേണ്ടി മാസങ്ങളോളം ജോലി ഉപേക്ഷിക്കുന്നത് നാട്ടിലെ തുഴച്ചിലുകാർക്ക് ബുദ്ധിമുട്ടായി. ഇതോടെയാണ് പുറത്തുനിന്നുള്ളവർ ജലമേളയിൽ തുഴയാനെത്തിയത്.
- കെ.എ.പ്രമോദ്, നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റിയംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |