ആലപ്പുഴ: പണക്കൊഴുപ്പിന്റെ മേളയായി വള്ളംകളി മാറുമ്പോൾ കരകളുടെ പോരാട്ട വീര്യം കരതൊടാതെ പോവുന്നു. പണ്ടൊരുകാലത്ത് കരക്കാരുടെ ആഘോഷമായിരുന്ന വള്ളംകളിയിൽ കരയറിയാത്ത പല കഥകളുമാണ് ഇപ്പോൾ അരങ്ങേറുന്നത്.
പണമുണ്ടെങ്കിൽ കരയുടെ താത്പര്യം വേണ്ട, ക്യാപ്ടനാകാം. ട്രാക്കും ഹീറ്റ്സും തിരഞ്ഞെടുക്കുമ്പോൾ ക്യാപ്ടന്റെ പേര് എൻ.ടി.ബി.ആർ സൈറ്റിൽ ഒരിക്കൽ രേഖപ്പെടുത്തിയാൽ തിരുത്തില്ല. വകുപ്പ് തലത്തിലുള്ളവർക്കു പകരം സ്വകാര്യ വ്യക്തികളെ ക്യാപ്ടനായി പൊലീസ് ടീം കണ്ടെത്തിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ആക്ഷേപം. കൂടുതൽ തുക ടീമിനുവേണ്ടി സ്പോൺസർ ചെയ്യുന്നയാളെ ക്യാപ്ടനാക്കാറുണ്ട്. പക്ഷേ, പൊലീസ് ടീമിൽ എങ്ങനെയാണ് പുറത്തുള്ളയാളെ ക്യാപ്ടനാക്കിയതെന്ന് വ്യക്തമല്ല. വിജയസാദ്ധ്യത ഏറെയുള്ള ടീമിന്റെ ക്യാപ്ടനെ ഇത്തരത്തിൽ നിയമിച്ചതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
പൊലീസ് ടീമിൽ ക്യാപ്ടൻ വിവാദം
കേരള പൊലീസ് ടീമിന്റെ ക്യാപ്ടനായി പുറത്തു നിന്നൊരാളെ നിയമിച്ച നടപടി വിവാദമായി. വിഷയത്തിൽ സമഗ്രമായ അന്വേഷണം അവശ്യപ്പെട്ട് കുട്ടനാട് സംരക്ഷണ ഏകോപന സമിതി ചെയർമാൻ ബി.കെ.വിനോദാണ് രംഗത്തു വന്നത്. പൊലീസ് ടീം അംഗങ്ങളായ 150 ജീവനക്കാർക്ക് സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് രണ്ട് കോടി രൂപ ശമ്പളമായി നൽകുന്നുണ്ട്. പുറത്തുള്ളയാളെ ക്യാപ്ടനാക്കിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
കേരള പൊലീസ് ടീം ക്യാപ്ടനെ നിയമിക്കുന്നത് ലേലത്തിലൂടെ വേണം. ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം. ക്യാപ്ടനെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അടുത്ത വർഷം സ്വകാര്യ വ്യക്തികളെ കണ്ടെത്തുമ്പോൾ കൂടുതൽ തുക ടീമിന് നൽകുന്നവക്ക് ക്യാപ്ടൻ പദവി കൈമാറണം
-ബി. കെ.വിനോദ്, ചെയർമാൻ, കുട്ടനാട് സംരക്ഷണ ഏകോപന സമിതി
കേരള പൊലീസ് ടീമിന്റെ ക്യാപ്ടൻ ആരാകുന്നതിലും എതിർപ്പില്ല. ആറുമാസമായി സർക്കാരിന്റെ ശമ്പളം വാങ്ങി തുഴച്ചിൽ പരിശീലനം നടത്തുന്ന പൊലീസ് ടീം സ്വകാര്യ വ്യക്തിയെ ക്യാപ്ടനായി നിയമിച്ചതിനോടാണ് എതിർപ്പുള്ളത്
-ബി. സജിമോൻ, സെക്രട്ടറി, യു.ബി.സി കൈനകരി
കേരള പൊലീസ് ടീമിന്റെ ക്യാപ്ടൻ ജില്ലാ പൊലീസ് മേധാവിയാണ്. ചമ്പക്കുളം വള്ളമാണ് ഇത്തവണ തുഴയുന്നത്. ചമ്പക്കുളം ചുണ്ടൻ വള്ളസമിതി അവരുടെ ക്യാപ്ടനെയാണ് തിരഞ്ഞെടുത്തത്
-ജി. ജയദേവ്, ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |