ആലപ്പുഴ: യു.ബി.സി എന്ന പേര് കേട്ടാലോ, അവർ തുഴയുന്ന ചുണ്ടനെ കണ്ടാലോ, കരയാകെ ആർപ്പുവിളി ഉയരും. ചരിത്രത്തോടൊപ്പം തുഴയെറിഞ്ഞവരാണ് കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്.
15 തവണ നെഹ്റുട്രോഫിയിൽ മുത്തമിട്ട റെക്കാഡ് സ്വന്തമാക്കിയ കാരിച്ചാൽ ചുണ്ടനിലായിരുന്നു കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യു.ബി.സിയുടെ ഇത്തവണത്തെ പോരാട്ടം. വമ്പൻ ക്ലബ്ബും മികച്ച ചുണ്ടനും ഒത്തു ചേർന്നിട്ടും ഫൈനലിൽ മത്സരിക്കാനുള്ള അവസരം 'സമയദോഷം' മൂലം നഷ്ടമാവുകയായിരുന്നു. മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയ യു.ബി.സിയുടെ കാരിച്ചാൽ 4:40.01 മിനിട്ടിലാണ് ഫിനിഷ് ചെയ്തത്. അതേസമയം അഞ്ചാം ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തെത്തിയ എൻ.സി.ഡി.സി കുമരകത്തിന്റെ നടുഭാഗം ചുണ്ടൻ കേവലം 4:31.58 മിനിട്ട് മാത്രമെടുത്ത് ഫിനിഷ് ചെയ്തതോടെ ഫൈനലിൽ മത്സരിക്കാനുള്ള യോഗ്യത സ്വന്തമാക്കി. രണ്ട് ഹാട്രിക്കും ഒരു ഡസൻ കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള യു.ബി.സി കൈനകരിക്കാരുടെ വികാരമാണ്. യു.ബി.സിക്ക് ഫൈനലിൽ അവസരം നഷ്ടപ്പെടുന്ന ചുരുക്കം വർഷങ്ങളിലൊന്നായി ഇത്തവണത്തേത്. കളി വള്ളങ്ങളുടെ ഏറ്റവും ആകർഷണീയ ഇനമായ മാസ്ഡ്രിൽ 1979ൽ ആദ്യമായി അവതരിപ്പിച്ചത് മുൻ എം.എൽ.എ സി.കെ.സദാശിവൻ യു.ബി.സിയുടെ ക്യാപ്ടനായിരുന്നപ്പോഴാണ്. 2013ൽ ഹരിത എന്ന വനിതയെ ക്യാപ്ടനാക്കിയും യു.ബി.സി ചരിത്രം സൃഷ്ടിച്ചിരുന്നു.
# നിരണം ചുണ്ടൻ കിടിലൻ!
പത്തനംതിട്ടയുടെ ആദ്യ ചുണ്ടനായ നിരണം ചുണ്ടൻ കന്നിപ്പോരാട്ടത്തിൽ കാഴ്ചവച്ചത് വിസ്മയ പ്രകടനം. കരുത്തന്മാരായ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ദേവസ്, ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോർജ്, വി.ബി.സിയുടെ ശ്രീമഹാദേവൻ എന്നിവരോട് പോരാടിയാണ് നാലാം ഹീറ്റ്സിൽ കെ.ജി.എബ്രഹാം ക്യാപ്ടനായ നിരണം ബോട്ട് ക്ലബ്ബ് ഒന്നാമതെത്തിയത്. 4:49 മിനിട്ടിലായിരുന്നു ഫിനിഷിംഗ്. ചിങ്ങപ്പുലരിയിൽ ശില്പി ഉമാമഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിലായിരുന്നു നിരണം നീരണിഞ്ഞത്. 'നിരണം കരയ്ക്കുമൊരു ചുണ്ടൻ വേണ്ടേ?' എന്ന ഫേസ്ബുക്ക് പോസ്റ്റിൽ തുടങ്ങിയ ചർച്ചകളാണ് ചുണ്ടനെന്ന യാഥാർത്ഥ്യത്തിലെത്തിച്ചത്. നിരണംകാരായ മറുനാടൻ മലയാളികളുടെ കൂടി സ്വപ്ന സാക്ഷാത്കാരമായ നിരണം ചുണ്ടൻ മികച്ച മത്സരം കാഴ്ചവച്ചതിന്റെ ആവേശത്തിലാണ് നാടാകെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |