മാന്നാർ: ചെന്നിത്തല അച്ചൻകോവിലാറ്റിലെ വലിയപെരുമ്പുഴക്കടവിൽ പള്ളിയോടം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല കിഴക്കേവഴിമുറി വൃന്ദാവനം വീട്ടിൽ പരേതനായ രാജന്റെയും രാധയുടെയും മകൻ രാകേഷിന്റെ (45) മൃതദേഹമാണ് കൊച്ചിയിൽ നിന്നെത്തിയ നേവി മുങ്ങൽ വിദഗ്ദ്ധർ അപകട സ്ഥലത്തു നിന്നു നൂറുമീറ്റർ അകലെ വലിയ പെരുമ്പുഴ പാലത്തിനു സമീപം ചെളിയിൽ പുതഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനു മുൻപായി ശനിയാഴ്ച രാവിലെ 8.05 നു ചെന്നിത്തല പള്ളിയോടക്കടവിൽ വഴിപാടുകൾ സ്വീകരിച്ച ശേഷം ഭക്തജനങ്ങൾ പള്ളിയോടത്തിൽ കയറി അച്ചൻകോവിലാറ്റിൽ പ്രദക്ഷിണം വയ്ക്കുന്നതിനിടെയാണ് പള്ളിയോടം മറിഞ്ഞത്. ആദിത്യൻ (18), വിനീഷ് (35) എന്നിവരുടെ മൃതദേഹങ്ങൾ അപകടം നടന്ന ദിവസം തന്നെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഒൻപത് വരെ രാകേഷിന്റെ മൃതദേഹത്തിനായി തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ എട്ടിനാണ് തെരച്ചിൽ പുനരാരംഭിച്ചത്. നേവിക്കൊപ്പം സ്കൂബ ടീമും പൊലീസും തെരച്ചിലിനുണ്ടായിരുന്നു. രാകേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ ഇന്നലെ അഞ്ചോടെ സംസ്കരിച്ചു. മാവേലിക്കര പുതിയകാവ് പെട്രോൾ പമ്പിൽ മാനേജരായിരുന്നു. സജിതയാണ് ഭാര്യ. മക്കൾ: ശ്രുതി, ശ്രീവർദ്ധൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |