# ബീച്ചിലെ പട്ടം പറത്തൽ തലവേദന
ആലപ്പുഴ: നിരോധനം അവഗണിച്ച് ആലപ്പുഴ ബീച്ചിൽ പട്ടം പറത്തൽ തുടർന്നിട്ടും നടപടിയില്ല. കഴിഞ്ഞ ദിവസം ബൈപ്പാസിലെ എലിവേറ്റഡ് ഹൈവേ ഭാഗത്തേക്ക് പറന്നുയർന്ന പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു.
ടി.വി.അനുപമ കളക്ടറായിരിക്കേയാണ് പക്ഷികളുടെ ജീവന് ഭീഷണിയും അലൂമിനിയം കോട്ടിംഗുള്ള നൂല് കുരുങ്ങി വൈദ്യുതി മുടങ്ങുന്നതും ചൂണ്ടിക്കാട്ടി ബീച്ചിൽ പട്ടം പറത്തലിന് നിരോധനം ഏർപ്പെടുത്തിയത്. നഗരവാസികൾക്ക് നിരോധനത്തെ കുറിച്ച് ബോദ്ധ്യമുണ്ടെങ്കിലും മറ്റ് ജില്ലകളിൽ നിന്ന് ബീച്ചിലേക്ക് വരുന്നവർ പലപ്പോഴും കൈയിൽ പട്ടം കരുതാറുണ്ട്. പരിസരത്തെ കച്ചവടക്കാരും ടൂറിസം പൊലീസും ഇടപെട്ട് ഇവരെ കാര്യം പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയാണ് പതിവ്. രണ്ടാഴ്ചയായി ബീച്ചിൽ പട്ടവുമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് ടൂറിസം പൊലീസ് പറയുന്നു. അതേ സമയം നിരോധനം നിലനിൽക്കുമ്പോഴും ബീച്ചിനോട് ചേർന്ന ചില കടകളിൽ പട്ടം വില്പനയുണ്ട്. ബീച്ച് ഭാഗത്ത് പറത്തരുത് എന്ന നിർദ്ദേശത്തോടെയാണ് ഇവർ പട്ടം വിൽക്കുന്നത്. അടുത്തിടെ പട്ടം പറന്ന് വീണ് പുന്നപ്ര സബ് സ്റ്റേഷനിൽ വൈദ്യുതി തടസമുണ്ടായി.
# അങ്ങുമിങ്ങും തൊടാതെ
ബീച്ചിൽ പട്ടം പറത്താമോ എന്ന ചോദ്യത്തിന് പഴയ ഉത്തരവുകൾ തപ്പിനോക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ. പുതിയ ജീവനക്കാരിലും വ്യക്തതക്കുറവുണ്ട്. വർഷങ്ങൾക്ക് മുമ്പിറങ്ങിയ ഉത്തരവ് നടപ്പാക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനിടെ നെഹ്രുട്രോഫി വള്ളം കളി ദിവസം പൊലീസ് പരേഡ് ഗ്രൗണ്ട് ഹെലിപാഡായി ഉപയോഗിക്കുന്നതിനാൽ അന്ന് ബീച്ച് സൈഡിലും ഗ്രൗണ്ടിലും പട്ടം പറത്തൽ നിരോധിച്ചതായി ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിറങ്ങിയിരുന്നു. ഇതോടെ മറ്റ് ദിവസങ്ങളിൽ പട്ടം പറത്താൻ തടസമില്ലെന്ന ധാരണയും ജനങ്ങളിലുണ്ടായി.
നിരോധനത്തെ കുറിച്ച് അറിയാവുന്നവരും പട്ടം പറത്തുന്നുണ്ട്. പാടില്ലെന്ന് പറഞ്ഞാൽ അനുസരിക്കുകയുമില്ല. ബൈപ്പാസ് ഫ്ലൈ ഓവറിലേക്ക് പറന്നുപോകുന്ന പട്ടത്തിന്റെ നൂൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അടിയന്തരമായി ഇടപെടലുണ്ടാവണം
ശരത്കുമാർ, ആലപ്പുഴ
മുമ്പ് കളക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, പട്ടം പറത്താനെത്തുന്നവരെ വിലക്കാറുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർ പട്ടം കൊണ്ടുവരുന്നതും പതിവാണ്
ടൂറിസം പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |