കൊച്ചി: കൊച്ചിയിലെ കുപ്രസിദ്ധ ലഹരി വില്പന സംഘമായ നൈറ്റ് റൈഡേഴ്‌സ് ടാസ്ക് ടീമിലെ മിന്നൽ മച്ചാനും മൂന്ന് കൂട്ടാളികളും മയക്കുമരുന്നുമായി എക്‌സൈസ് പിടിയിലായി. ഇടുക്കി ഉടുമ്പൻചോല കാറ്റടിക്കവല നാട്ടുവാതിൽ വീട്ടിൽ നന്ദു എസ്.ആനന്ദ് (മിന്നൽ മച്ചാൻ-24), കാസർകോട് തൃക്കരിപ്പൂർ നിലംബം വടക്കയിൽ വീട്ടിൽ ഷാൻ മുഹമ്മദ് ഷെരീഫ് (27), മൂവാറ്റുപുഴ വെള്ളൂർക്കുന്നം പുളിഞ്ചോട് കണിപ്ലാക്കൽ വീട്ടിൽ ആലിഫ് മുഹമ്മദ് സൈഫുദ്ദീൻ (26), തൃശൂർ വൈലത്തൂർ തലക്കോട്ടൂർ വീട്ടിൽ ഫിനു ജോൺസൻ (26) എന്നിവരാണ് എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിന്റെ പിടിയിലായത്. പ്രതികളിൽ നിന്ന് 17 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 12 ലക്ഷം വിലമതിക്കുന്ന സൂപ്പർ ബൈക്കിലടക്കം കറങ്ങി നടന്നാണ് ഇവരുടെ ലഹരിമരുന്ന് വില്പന.
എക്‌സൈസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലൂർ സ്റ്റേഡിയം പരിസരത്ത് നിന്ന് ഷാൻ മുഹമ്മദ് ഷെരീഫിനെയാണ് എക്‌സൈസ് ആദ്യം പിടികൂടിയത്. ഇയാൾ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഫിനു ജോൺസനെയും നന്ദു എസ്.ആനന്ദിനെയും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് പരിസരത്ത് നിന്ന് ആലീഫിനെ ഇടപ്പള്ളി ഒബ്രോൺ മാളിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. പിടിയിലാകുമ്പോൾ ഇരുവരും മയക്കുമരുന്ന് ലഹരിയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് പത്രികളെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തത്. ഒരു സൂപ്പർ ബൈക്കും രണ്ട് ന്യൂജനറേഷൻ ബൈക്കുകളും എക്‌സൈസ് പിടിച്ചെടുത്തു.
ആലിഫ് മുഹമ്മദിന്റെ സഹായത്തോടെ ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. സ്‌പെഷ്യൽ മെക്‌സിക്കൻ മെത്ത് എന്ന വ്യാജേന ഗ്രാമിന് 4000 മുതൽ 6000 രൂപയ്ക്കായിരുന്നു വില്പന. പ്രതികളുടെ കെണിയിൽ അകപ്പെട്ട യുവതീയുവാക്കളെ കണ്ടെത്തി എറണാകുളം, കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കും. എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, എസ്. സരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി.ടോമി, സി.ഇ.ഒ ഫ്രെഡി ഫർണാണ്ടസ്, എ. സിയാദ്, ഡി.ജി. ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |