കൊച്ചി: മിനിയേച്ചർ ആർട്ടിസ്റ്റ്, കർഷകൻ, മുയൽ വളർത്തൽ സംരംഭകൻ, കീബോർഡിസ്റ്റ്... പതിനാറുകാരനായ തൃപ്പൂണിത്തുറ മാപ്പിളപ്പറമ്പിൽ വീട്ടിൽ അമൽ കുര്യന് വിശേഷണങ്ങളേറെയുണ്ട്. പാഴ്‌വസ്തുക്കൾ കൊണ്ട് വാഹനങ്ങളുടെ കുഞ്ഞൻ രൂപമൊരുക്കിയാണ് എരൂർ ഭവൻസ് വിദ്യാമന്ദിറിലെ അമലെന്ന പ്ളസ്ടു വിദ്യാർത്ഥി ശ്രദ്ധാകേന്ദ്രമാകുന്നത്.
മോഹൻലാൽ ചിത്രം സ്ഫടികത്തിലെ 'ചെകുത്താൻ" ലോറി, മിഥുനത്തിലെ 'ദാക്ഷായണി ബിസ്‌കറ്റ്സി"ന്റെ മെറ്റഡോർ വാൻ, ദിലീപ് ചിത്രം റൺവേയിലെ ജിപ്സി, വിന്റേജ് കാർ, ചേതക് സ്‌കൂട്ടർ... അങ്ങനെ അമലൊരുക്കിയ 25ലേറെ വാഹനരൂപങ്ങളത്രയും കൗതുകമുണർത്തുന്നവ.
ഹാർഡ് ബോർഡിൽ രൂപമുണ്ടാക്കി ഗുളിക സ്ട്രിപ്പുകൾ, കൊതുകുബാറ്റിന്റെ വല, കോപ്പർ വയറിന്റെ അവശിഷ്ടം, റീഫിൽ, പഴയ മഴക്കോട്ട്, ചെമ്പുകമ്പി അങ്ങനെ കണ്ണിൽ കാണുന്നതെല്ലാം അമൽ മിനിയേച്ചർ നിർമ്മാണത്തിന് പ്രയോജനപ്പെടുത്തും.
എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കമ്പം തുടങ്ങിയത്. ലോക്ക് ഡൗൺ കാലത്താണ് സൂക്ഷ്മമായി പഠിച്ചത്.
ബസിൽ ലൈറ്റ്, ഗോവണി, സീറ്റുകൾ, കൈപ്പിടികൾ, തുറക്കാവുന്ന ഡോറുകൾ, ഫോഗ് ലാമ്പുകൾ...എല്ലാ അനുബന്ധ സൗകര്യങ്ങളുമുണ്ട്. പഴയ ചെമ്പുകമ്പിയിൽ തീർത്ത കുഞ്ഞൻ സൈക്കിളും ആനയുമൊക്കെ പൂർണതയോടെ ചെയ്തെടുത്തവ തന്നെ.
കളിയല്ല കൃഷി
വീടിനോട് ചേർന്നുള്ള മൂന്നുസെന്റ് സ്ഥലത്ത് അമലിന് കൃഷിയുണ്ട്. ഇഞ്ചി, ഓറഞ്ച്, കപ്പ, ചീര, വാഴ, മാവ്, മാതളം, ചാമ്പ, പേര അങ്ങനെ നീളും. പത്തിലേറെ കോഴികളും മുയലുകളും. ലോക്ക് ഡൗണിൽ കിട്ടിയത് ധാരാളം സമയം. കൃഷിയിടത്തിലിരുന്നാണ് പാട്ടുകേൾക്കലും പഠനവുമെല്ലാം.
എന്നും മുന്നിൽ
പഠനത്തിലും മുന്നിലാണ് അമൽ. എസ്.എസ്.എൽ.സിക്ക് 92 ശതമാനമായിരുന്നു മാർക്ക്. ഇപ്പോൾ എൻട്രൻസ് കോച്ചിംഗുമുണ്ട്. വളർന്നുവരുന്ന കീബോർഡിസ്റ്റുമാണ്. അഞ്ചു ഗ്രേഡുകൾ പൂർത്തീകരിച്ചു.
എൻജിനിയറാകണം
എൻജിനിയറാകാൻ ആഗ്രഹിക്കുന്ന അമലിന് അച്ഛൻ കുര്യൻ ജോസഫും അമ്മ വിനിതയും സഹോദരി അലീനയും പൂർണപിന്തുണയുമായി ഒപ്പമുണ്ട്.
പഠനവും മിനിയേച്ചർ നിർമ്മാണവും കൃഷിയുമെല്ലാം ഒപ്പത്തിനൊപ്പം കൊണ്ടുപോകും. മിനിയേച്ചറുകൾ ഇനിയുമേറെയുണ്ടാക്കണം. പുതിയതിന്റെ പണിപ്പുരയിലാണ്.
-അമൽ കുര്യൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |