കൊച്ചി: ''പട്ടിണിയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ അതാണ് അവസ്ഥ. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾക്കിടെയാണ് ഡി.ജെ. പാർട്ടികളെ ലഹരിയിൽ മുക്കുന്ന കഥകൾ പ്രചരിക്കുന്നത്. എങ്ങനെ ജീവിക്കുമെന്ന് ഒരു പിടിയുമില്ല '' കേരളത്തിൽ അറിയപ്പെടുന്ന ഒരു ഡിസ്ക് ജോക്കിയുടെ (ഡി.ജെ) വാക്കുകളാണിത്. മേഖലയിലുള്ള എല്ലാവരുടെയും ജീവിതം സമാനമാണ്. കൊച്ചിയിൽ മോഡലുകളുടെ ദുരൂഹ അപകടമരണത്തിന് പിന്നാലെ ഡി.ജെകളെ സമൂഹം വേട്ടയാടുകയാണെന്ന് ഡിസ്ക് ജോക്കി അസോസിയേഷൻ പറയുന്നു. ഹോട്ടലുകളിലെ പാർട്ടികളിൽ പൊലീസ് നിരീക്ഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ഇവർ.
ഡിസ്കോ ജോക്കി അസോസിയേഷനിൽ 65 അംഗങ്ങളാണുള്ളത്. വിവാഹ ചടങ്ങുകളിലെ ഡി.ജെ പാർട്ടികൾക്ക് 5000 രൂപ മുതൽ 35000 രൂപ വരെയാണ് നിരക്ക്. ഹോട്ടലുകളിലെ വലിയ ചടങ്ങുകൾക്ക് 75000 രൂപയും ഇതിലധികവും വാങ്ങുന്നവരുണ്ട്. ലക്ഷങ്ങൾ ചിലവാക്കിയാക്കിയാണ് ഡി.ജെ. ഉപകരണങ്ങളും ലൈറ്റിംഗ് സംവിധാനങ്ങളും ഇവർ വാങ്ങിയിട്ടുള്ളത്. പരിപാടികൾ ഇല്ലാതായതോടെ ദുരിതത്തിലാണ് ഇക്കൂട്ടർ.
കേരളം മാറി ചിന്തിക്കണം
സംസ്ഥാനത്തിന് പുറത്ത് നിശാപാർട്ടികൾ സജീവമാണ്. എന്നാൽ ഇവിടങ്ങളിൽ പൊലീസിന്റെ കൃത്യമായ നിരീക്ഷണമുണ്ടെന്ന് ഡി.ജെ. അസോസിയേഷൻ പറയുന്നു. കേരളത്തിലും പൊലീസ് നിരീക്ഷണം നടപ്പാക്കിയാൽ ഈയൊരു കലയ്ക്ക് മേലുള്ള കരിനിഴൽ മാറും. വിനോദ സഞ്ചാരികൾ എത്തുന്ന കൊച്ചിയിലടക്കം ഡി.ജെ പാർട്ടികൾ നടത്തുന്നത് സഞ്ചാരികളുടെ വരവിനും ഗുണം ചെയ്യും.
പഠിക്കാൻ ആളില്ല
10 വർഷം മുമ്പ് കൊച്ചിയിലെ ഡി.ജെ. പഠനകേന്ദ്രത്തിൽ ഒരു ബാച്ചിലുണ്ടായിരുന്നത് 30ലധികം വിദ്യാർത്ഥികളായിരുന്നു. ഇന്ന് ഒരാൾ പോലുമില്ലെന്നതാണ് സത്യം. ഡി.ജെ എന്നത് ലഹരി മരുന്ന് ഇടപാടാണെന്ന പരക്കെയുള്ള ആക്ഷേപമാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. ഇതുമൂലം കുട്ടികൾക്ക് താത്പര്യം കുറഞ്ഞതായും ഈ രംഗത്തുള്ളവർ പറയുന്നു. കേരളത്തിന് പുറത്തുപോയി ഡി.ജെ പഠിക്കാൻ ആരും തയ്യാറാകുന്നില്ല.
പരിപാടികൾ ഇല്ലാതായതോടെ ജീവിതം ആകെ തകിടം മറിഞ്ഞു. കൂടെ ജോലി ചെയ്തിരുന്നയാൾ സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തു. ഇതിനിടെയാണ് വ്യാജ പ്രചാരണങ്ങൾ. പൊലീസിന്റെ എൻ.ഒ.സി വാങ്ങിയാണ് പരിപാടികൾ. പൊലീസ് മാതൃകാപരമായാണ് ഇടപെടുന്നത്. നിശാപാർട്ടികളിൽ നിരീക്ഷണം കൂടി ഉൾപ്പെടുത്തണം
ഡി.ജെ. സാവിയോ
കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |