കൊച്ചി: കുട്ടികളുടെ നാപ്കിൻ കലക്കി വെള്ളം കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പതിനഞ്ചുകാരനുമായി അമ്മ മൂവാറ്റുപുഴയിലെ എക്സൈസിന്റെ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെത്തിയത്. കുഞ്ഞിലേ പശ മണക്കുന്നത് ശീലമാക്കിയതാണ്. അത് പോരാതെ വന്നതോടെ കുട്ടി പുതിയ ശീലത്തിലേക്ക് എത്തി. ഉപയോഗിക്കാത്ത നാപ്കിനിലെ ജെല്ലിന്റെ ഗന്ധമായിരുന്നു ആകർഷണം.
പരിശോധനയ്ക്കിടെ അക്രമാസക്തനായി കൗൺസിലറുടെ കൈയിൽ മുറിവേൽപ്പിച്ചാണ് ചികിത്സയുടെ ആദ്യ ദിവസങ്ങൾ കടന്നു പോയത്. 26 ദിവസം നീണ്ട തെറാപ്പികൾക്ക് ശേഷം പതിനഞ്ചു വയസുകാരൻ സാധാരണ ജീവിതം നയിക്കുകയാണ്.
മദ്യം, പുകയില, കഞ്ചാവ്, പശമണക്കൽ തുടങ്ങി വിവിധ ലഹരിയധിഷ്ഠിത പ്രശ്‌നങ്ങളുമായെത്തിയവരെയാണ് ഡി അഡിക്ഷൻ സെന്റർ വഴി ജീവിതത്തിലേക്ക് മടക്കിയത്. മൂന്ന് വർഷത്തിനിടെ വിമുക്തി ഡി അഡിക്ഷൻ സെന്റർ ആശ്വാസമേകിയത് 4,251 രോഗികൾക്കാണ്. എക്‌സൈസ് വകുപ്പിന് കീഴിലാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി വിമോചന കേന്ദ്രം.
2018 നവംബറിൽ ആരംഭിച്ച കേന്ദ്രമിപ്പോൾ മൂന്നാം വാർഷികം ആഘോഷിക്കുന്നു. 4,083 പേരെ ഔട്ട് പേഷ്യന്റ് വിഭാഗത്തിലും 168 പേരെ ഇൻപേഷ്യന്റ് വിഭാഗത്തിലും ചികിത്സിച്ചു.
മൂവാറ്റുപുഴ ഡി അഡിക്ഷൻ സെന്റർ
വിമുക്തി ലഹരി വർജന മിഷന് എല്ലാ ജില്ലയിലും ഡി അഡിക്ഷൻ സെന്ററുകളുണ്ട്. കൊവിഡ് ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ ആദ്യത്തെ ഒരു വർഷം മാത്രമാണ് ഇവിടെ കിടത്തി ചികിത്സയുണ്ടായിരുന്നത്. അത് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഒരു മെഡിക്കൽ ഓഫീസർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ അടക്കം 10 ജീവനക്കാരും ഇപ്പോൾ കേന്ദ്രത്തിലുണ്ട്. ചികിത്സയോടൊപ്പം മുന്നൂറോളം ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും ഡി അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.
ചികിത്സ തേടിയവർ
വയസ്, ആൺ, പെൺ
15 211 62
15-18 270 56
18-35 1170 147
35+ 1819 348
കിടത്തി ചികിത്സ ലഭിച്ചവർ
പ്രായം എണ്ണം
15 2
15-18 6
18-35 64
35+ 96
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |