കൊച്ചി: തുടർച്ചയായ നാലാം ദിവസവും റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളുടെ പ്രവർത്തനം തടസപ്പെട്ടതോടെ ജില്ലയിലെ റേഷൻ വിതരണം താറുമാറായി. അംഗങ്ങളുടെ വിവരശേഖരണത്തിന് താമസംനേരിടുക, ബില്ല് അടിക്കാനാതെ വരിക, തൊട്ടുമുൻപത്തെ തവണ റേഷൻ വാങ്ങിയ വിവരങ്ങൾ അറിയാനാകുന്നില്ല, വിരലടയാളം പതിക്കാനാകുന്നില്ല തുടങ്ങിയ തകരാറുകളാണ് അനുഭവപ്പെടുന്നത്.
വെള്ളി, ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ മെഷീനിന്റെ അവസ്ഥ ഇതു തന്നൊയിരുന്നു. ഓട്ടോ വിളിച്ചെത്തുന്നവരും വൃദ്ധരുമെല്ലാം ഏറെ നേരം കാത്തുനിന്നിട്ടും തകരാർ മാറാത്തതിനേത്തുടർന്ന് മടങ്ങിപ്പോയി. പലയിടത്തും റേഷൻ വ്യാപാരികൾക്കു ശകാരവർഷവും നേരിടേണ്ടി വന്നു.
ഉച്ചയോടെ കടകൾ അടച്ചു
റേഷൻ വ്യാപാരി സംഘടനകളുടെ ആഹ്വാന പ്രകാരം ജില്ലയിൽ പലയിടത്തും റേഷൻ കടകൾ ഇന്നലെ ഉച്ചയോടെ അടച്ചു. സാങ്കേതിക തകരാർ കഴിഞ്ഞദിവസങ്ങളിൽ അധികൃതരെയും മന്ത്രിയെ നേരിട്ടും അറിയിച്ചിരുന്നെന്നും എന്നിട്ടും പ്രശ്‌നപരിഹാരമായില്ലെന്നും യൂണിയനുകൾ കുറ്റപ്പെടുത്തുന്നു.
ഇ-പോസ് മെഷീൻ
ഇലക്ട്രോണിക് പോയിന്റ് ഒഫ് സെയിൽ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-പോസ്. റേഷൻകാർഡിൽ പേരുള്ളയാളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവിൽ സാധനങ്ങൾ നൽകുന്നുവെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ബയോമെട്രിക് സംവിധാനമുള്ള യന്ത്രം വിരലടയാളം ആധാർവഴി പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുക. കാർഡ് നമ്പർ മെഷീനിൽ രേഖപ്പെടുത്തുമ്പോൾത്തന്നെ എല്ലാ അംഗങ്ങളുടെയും പേരുവിവരം സ്‌ക്രീനിൽ തെളിയും. വിരൽ മെഷീനിൽ പതിക്കുന്നതോടെ ഓരോ കാർഡിനും അർഹമായ റേഷൻവിഹിതം, വില എന്നിവ തെളിയുകയും ബില്ല് ലഭിക്കുകയും ചെയ്യും.
റേഷൻ വിഹിതത്തിലും അവ്യക്തത
വെള്ള കാർഡുകാരുടെ റേഷൻ വിഹിതത്തിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും റേഷൻ വ്യാപാരികൾക്ക് കൃത്യമായ ധാരണകളില്ല. നാല് കിലോ അരി ലഭിച്ചിരുന്നത് ഏഴ് കിലോയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ബി.പി.എല്ലുകാരുടെ മണ്ണെണ്ണ വിഹിതത്തിലും ഈ അവ്യക്തതയുണ്ട്. ഒന്നര ലിറ്റർ ആക്കി മണ്ണെണ്ണ വിഹിതം ഉയർത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് കൂടുതൽ വിവരമൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു.
ജില്ലയിൽ റേഷൻ കാർഡുകൾ - 8,85,466
റേഷൻ കടകൾ - 1,334
സെർവർ തകരാറുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കാത്തതിനാൽ കടകൾ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. തകരാർ പരിഹരിക്കുന്നമുറയ്ക്ക് കടകൾ തുറന്ന് പ്രവർത്തിക്കും.
ജോണി നെല്ലൂർ
ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്‌സ്
അസോസിയേഷൻ
സോഫ്റ്റ്‌വെയർ തകരാർമൂലമാണ് മെഷീൻ തടസപ്പെട്ടത്. അത് ശരിയാക്കാനുള്ള ശ്രമം തുടരുകയാണ്. സെർവർ ശരായാകുന്ന മുറയ്ക്ക് റേഷൻ വിതരണം പഴയതുപോലെ തുടരും.
പി.ആർ. ജയചന്ദ്രൻ
ജില്ലാ സപ്ലൈ ഓഫീസർ
റേഷൻ വാങ്ങാൻ വരുന്നവരുടെ ശകാരം മുഴുവൻ കേൾക്കേണ്ടി വരുന്നത് ഞങ്ങളാണ്. താത്കാലിക പരിഹാരമല്ല ആവശ്യം ശാശ്വത പരിഹാരമാണ്.
രാധാകൃഷ്ണപ്പണിക്കർ
റേഷൻ വ്യാപാരി
കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |