കൊച്ചി: ആയിരങ്ങളെ വെള്ളത്തിൽ മുക്കാൻ ശേഷിയുള്ളതെന്ന് റിപ്പോർട്ടുകൾ വന്നിട്ടും, പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും വടുതല ബണ്ട് സംബന്ധിച്ച് നടപടികളൊന്നുമായില്ല. പൊളിക്കൽ ഇനിയും നീളുമെന്നുറപ്പായി. സർക്കാരും റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിച്ച പോർട്ട് ട്രസ്റ്റും നിർമ്മാണ കമ്പനിയായ അഫ്‌കോൺസും കൈയ്യൊഴിഞ്ഞതോടെയാണിത്.
11 വർഷം മുന്നേ നിർമ്മിച്ച ബണ്ട് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്നും മത്സ്യബന്ധനത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളും സന്നദ്ധ സംഘടനകളുമാണ് പ്രശ്‌നം വീണ്ടും ജനശ്രദ്ധയിലെത്തിച്ചത്. ആശങ്കകൾ ശരിവെക്കുന്ന പഠന റിപ്പോർട്ടുകൾ വന്നെങ്കിലും നടപടികളായില്ല.
നിയമസഭയിലെത്തിയ വിഷയത്തിന്മേൽ മന്ത്രിതല സമിതി വരെ ഇടപ്പെട്ടു. ഉത്തരവാദികൾ കൊച്ചിൻ പോർട്ടാണെന്ന് സർക്കാരും തങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന് പോർട്ടും ശക്തിയുക്തം വാദിച്ചു. പൊളിച്ചു നീക്കാൻ സംവിധാനങ്ങളുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്ന ന്യായമാണ് പോർട്ട് ഉയർത്തുന്നത്. സർക്കാരാകട്ടെ സ്വമേധയാ പൊളിക്കലിന് തയാറാകില്ലെന്ന ഉറച്ച നിലപാടിലും.
മാസങ്ങളായി വടുതല ബണ്ട് സംബന്ധിച്ച ഫയലുകൾ കളക്ടറേറ്റിലെ ബന്ധപ്പെട്ട സെക്ഷനുകളിൽ ഉറങ്ങുകയാണ്. കോടതി കേസ് പരിഗണിക്കുമ്പോഴെല്ലാം പോർട്ടും സർക്കാരും അവരുടെ വാദങ്ങൾ നിരത്തി കൈയൊഴിയുകയാണ് പതിവ്.
മഴക്കാലത്തിന് മുന്നേ ഒഴുക്ക് സുഗമമാക്കണം
മണ്ണും ചെളിയും അടിഞ്ഞ് തിട്ട രൂപപ്പെട്ടയിടത്തു നിന്ന് അടുത്ത മഴക്കാലത്തിനു മുമ്പ് ഭാഗികമായെങ്കിലും ഇവ നീക്കി ഒഴുക്ക് സുഗമമാക്കണമെന്നാണ് താന്തോണിത്തുരുത്ത്, കുറുങ്കോട്ട, മുളവുകാട് ദ്വീപുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യം. ഏലൂർ, കളമശേരി, ആലുവ പ്രദേശത്തുകാരും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. പക്ഷേ, അതും നടപ്പാകില്ലെന്ന് ഏകദേശം ഉറപ്പായി. കോടതിയിൽ നിന്ന് അന്തിമ തീരുമാനം വരാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് ഇപ്പോൾ സർക്കാർ നിലപാട്. ഇത് ജനങ്ങളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
ജനകീയ സമരവും വാക്കിലൊതുങ്ങി
ബണ്ട് പൊളിക്കാൻ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റിയും(സ്വാസ്) പറഞ്ഞിരുന്നെങ്കിലും എല്ലാം വാക്കിലൊതുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |