കൊച്ചി: അന്തർദേശിയ നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനായി പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡ് വികസിപ്പിക്കണമെന്ന യാത്രക്കാരുടെ അഭ്യർത്ഥന തള്ളിക്കളഞ്ഞ് റെയിൽവേ.
മാർഷലിംഗ് യാർഡ് വികസനത്തിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്നും വിഷയം റെയിൽവേ ബോർഡിന്റെ പരിഗണനയിലാണെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് കഴിഞ്ഞ ദിവസം എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഹൈബി ഈഡൻ എം.പിയെ അറിയിച്ചു. എറണാകുളം സൗത്ത് സ്റ്റേഷൻ വികസിപ്പിക്കുമെങ്കിലും അതിൽ പ്ളാറ്റ്ഫോമുകളുടെ എണ്ണം കൂടില്ല. മുഖം മിനുക്കൽ മാത്രമാണുള്ളത്. ട്രെയിൻ ചോദിക്കുമ്പോൾ നിർത്താൻ സ്ഥലമില്ലെന്നു പറയുന്ന റെയിൽവേ ഏതെങ്കിലും പദ്ധതി അതിനായി തയാറാക്കി നടപ്പാക്കാൻ ആർജ്ജവം കാട്ടണമെന്ന് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
അവഗണന
തുടർക്കഥ
എല്ലായിടത്തും പല ഘട്ടങ്ങളിലായി പദ്ധതികൾ ശുപാർശ ചെയ്യുകയും പാതിവഴിയിൽ ഉപേക്ഷിക്കുകയുമാണ് റെയിൽവേ ചെയ്യുന്നത്.
പുതിയ പ്ളാറ്റ്ഫോമുകൾ ലഭിക്കണമെങ്കിൽ പൊന്നുരുന്നി വികസിപ്പിക്കണം. മാർഷലിംഗ് യാർഡിൽ ആദ്യഘട്ടത്തിൽ അഞ്ചു പ്ളാറ്റ്ഫോമുകൾ നിർമ്മിക്കാനായിരുന്നു ശുപാർശ.
മദ്ധ്യകേരളത്തിലെ അടുത്ത 30 വർഷത്തെ റെയിൽവേ ആവശ്യങ്ങൾ നിറവേറ്റാൻ പൊന്നുരുന്നി ടെർമിനലിന് കഴിയുമെന്ന് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ- റെയിൽ) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പദ്ധതി സാങ്കേതികമായി പ്രായോഗികവും സാമ്പത്തികമായി ലാഭകരവുമാണെന്നും പറയുന്നു. രണ്ടു വർഷം മുമ്പാണ് സാദ്ധ്യതാപഠനത്തിനായി ദക്ഷിണ റെയിൽവേ കെ- റെയിലിനെ ചുമതലപ്പെടുത്തിയത്.
എറണാകുളം
ജംഗ്ഷൻ
വികസന പാതയിൽ
അതേസമയം എറണാകുളം ജംഗ്ഷൻ വികസനം യാഥാർത്ഥ്യമാകുമെന്ന കാര്യം ഉറപ്പായി.
ജംഗ്ഷൻ വികസനത്തിന്റെ രൂപരേഖ അനുമതിക്കായി സമർപ്പിക്കുമെന്നും അതിനു ശേഷം ടെൻഡർ വിളിക്കുമെന്നും ജോൺ തോമസ് അറിയിച്ചു.
എറണാകുളത്തും ഷൊർണൂരിലും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനമെന്ന ആവശ്യവും യോഗത്തിൽ ഉന്നയിച്ചു. ഇതും റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്.
ട്രെയിനുകൾക്കായുള്ള ആവശ്യങ്ങളും യോഗത്തിൽ ചർച്ചയായി. എറണാകുളം - രാമേശ്വരം എക്സ്പ്രസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉടൻ പരിഹരിക്കപ്പെടാനിടയില്ല.
തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇത് പരിഗണിക്കപ്പെടുന്നതോടെ ഈ റൂട്ടിലേക്കുള്ള യാത്ര സുഗമമാകുമെന്നാണ് പ്രതീക്ഷ. മംഗളൂരു സെൻട്രൽ -എറണാകുളം പ്രതിദിന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും തത്കാലം പരിഗണിക്കാനാകില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
റെയിൽവേയ്ക്ക് സ്വന്തമായുള്ള സ്ഥലങ്ങൾ
ഹാർബർ ടെർമിനസ് 72 ഏക്കർ
ഹൈക്കോടതി ഓൾഡ് സ്റ്റേഷൻ 42 ഏക്കർ
പൊന്നുരുന്നി മാർഷലിംഗ് യാർഡ് 10 ഏക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |