കൊച്ചി: പുതുവർഷത്തിലും തെരുവുനായ്ക്കൾ 'ഫൈറ്റ് മോഡിൽ' തന്നെ. മാസം പാതിപിന്നിടുമ്പോൾ ജില്ലയിൽ 515 പേരാണ് തെരുവിലെ വില്ലന്മാരുടെ കടിയേറ്റ് ചികിത്സ തേടിയത്. പരിക്കേറ്റവരിൽ ഏറെയും നിർദ്ധനരാണ്. മട്ടാഞ്ചേരി ആശുപത്രിയിൽ ചികിത്സ തേടിവന്ന മാതാവിനും കുഞ്ഞിനും നേരെ തെരുവുനായ ആക്രമണമുണ്ടായതാണ് ഒടുവിലത്തെ സംഭവം. ഒ.പി വിഭാഗത്തിൽ രക്ത പരിശോധനയ്ക്കെത്തിയപ്പോഴായിരുന്നു നാലുവയസുകാരിയടക്കം ആക്രമണത്തിന് ഇരയായത്. പേവിഷബാധയേറ്റ് 2020ൽ ജില്ലയിൽ ഒരാൾ മരണപ്പെട്ടിരുന്നു. വൈദ്യസഹായം തേടുന്നതിലെ അശ്രദ്ധയാണ് പലപ്പോഴും അപകടകരമായ സാഹചര്യമുണ്ടായത്.
കഴിഞ്ഞവർഷം ജില്ലയിൽ മൃഗങ്ങളുടെ കടിയേറ്റ് കുത്തിവയ്പ്പെടുത്തത് 12,047പേരാണ്. റോഡരികിൽ മാലിന്യം തള്ളുന്നതാണ് തെരുവുനായ്ക്കൾ പെരുകാൻ കാരണം. ജില്ലയുടെ മുക്കിലും മൂലയിലും തെരുവുനായ്ക്കൾ വിലസുകയാണ്. ഇരുചക്ര വാഹനയാത്രക്കാരുടെ പിന്നാലെ കുരച്ചുകൊണ്ട് ഓടുന്ന സംഭവങ്ങൾ നിരവധിയാണ്. സ്‌കൂളുകളുടെ പരിസരങ്ങളിൽ കൂട്ടംകൂടുന്ന നായ്ക്കൾ കുട്ടികൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിലെല്ലാം ആളുകൾ തെരുവ് നായ്ക്കളുടെ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. റെയിൽവേ സ്റ്റേഷനുകളിലെ വിശ്രമകേന്ദ്രങ്ങളിലും തെരുവ് നായ്ക്കൾ വിളയാടുന്നുണ്ട്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസിൽ കയറാനെത്തുന്ന ആളുകളെ ആക്രമിക്കാനായി ഓടിയടുക്കുന്നതും നിത്യസംഭവമാണ്.
2021 കുത്തിവയ്പ്പെടുത്തവർ
ജനുവരി :1102
ഫെബ്രുവരി : 984
മാർച്ച് :1025
ഏപ്രിൽ : 855
മെയ് : 643
ജൂൺ : 734
ജൂലായ് : 988
ആഗസ്റ്റ് : 966
സെപ്റ്റംബർ : 990
ഒക്ടോബർ :1223
നവംബർ :1220
ഡിസംബർ: 1317
ഉടൻ ചികിത്സതേടണം
നായയുടെ കടിയേറ്റാൽ ഉടൻ ടാപ്പ് തുറന്ന് ഒഴുകുന്ന വെള്ളം ഉപയോഗിച്ച് സോപ്പിട്ട് കഴുകുകയും വൈകാതെ ഡോക്ടറെ കാണുകയും വേണം. ആവശ്യമായ കുത്തിവെപ്പ് ഡോക്ടർ നിർദേശിക്കും.
കുടുംബാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിങ്ങനെ എല്ലാ കേന്ദ്രങ്ങളിലും പ്രതിരോധ വാക്സിൻ ലഭ്യമാണ്. വാക്സിന് ക്ഷാമമൊന്നുമില്ല. കൊവിഡ് ലോക്ഡൗൺ വന്നതോടെ വീടുകളിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അവയ്ക്ക് കൃത്യ സമയങ്ങളിൽ പേവിഷബാധയിൽ നിന്ന് മുക്തമാകാനുള്ള കുത്തിവയ്പ്പുകളെടുക്കാൻ ശ്രദ്ധിക്കണം.
ജില്ലാ ആരോഗ്യ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |