വൈപ്പിൻ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാത്യാചാരങ്ങൾക്കുമെതിരെ ഒരു നൂറ്റാണ്ട് മുൻപ് അച്ഛൻ തുടങ്ങിവച്ച പോരാട്ടം പിന്നീട് ഏറ്റെടുത്ത് നടത്തിയ മകനായിരുന്നു പ്രൊഫ. എം.കെ.പ്രസാദ്. ജാത്യാചാരങ്ങൾക്ക് എതിരെ സഹോദരൻ അയ്യപ്പന്റെ വലം കൈയായി നിന്ന് 105 വർഷങ്ങൾക്ക് മുൻപ് ചെറായിയിൽ നടത്തിയ മിശ്രഭോജനത്തിൽ പങ്കെടുത്ത് നാട്ടിലെ ബഹിഷ്കരണത്തിന് ഇരയായ ചെറായി പെരുമന കോരുവൈദ്യരുടെ മകനാണ് പ്രസാദ് മാസ്റ്റർ. യുക്തി ചിന്തയുടെ കാര്യത്തിൽ അച്ഛന്റെ നേരവകാശിയാണ് എം.കെ.പ്രസാദ്.
മിശ്രഭോജനവുമായി ബന്ധപ്പെട്ട് അച്ഛൻ തന്നോട് പറഞ്ഞ അനുഭവങ്ങളെല്ലാം അര നൂറ്റാണ്ടിന് ശേഷം ചെറായിയിലും പരിസരത്തും നടത്തിയിട്ടുള്ള സമ്മേളനങ്ങളിൽ പങ്കെടുത്ത് നാട്ടുകാരുമായി അദ്ദേഹം പങ്കുവച്ചിരുന്നു.
ചെറായി വിജ്ഞാന വർദ്ധിനി സഭയുടെ ബാലവിദ്യാ രഞ്ജിനി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് ചെറായി രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം എറണാകുളം മഹാരാജാസിൽ നിന്ന് ഇന്റർമീഡിയറ്റും ഡിഗ്രിയും പൂർത്തിയാക്കി. രാജസ്ഥാനിൽ പിലാനിയിലുള്ള ബിർളയുടെ കോളേജിൽ നിന്ന് പ്രോസ്റ്റ് ഗ്രാജ്വേഷൻ എടുത്തു. ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്നതിനാൽ തൊഴിലന്വേഷിക്കാൻ പ്രേരിതനായെങ്കിലും അദ്ദേഹത്തിന്റെ പ്രൊഫസറായിരുന്ന രാമയ്യരുടെ നിർബന്ധപ്രകാര ഉപരിപഠനാർത്ഥം രാജസ്ഥാനിൽ പഠനത്തിനായി പോയി. തുടർന്ന് ചിറ്റൂർ ഗവ.കോളേജിൽ ജോലിയിൽ പ്രവേശിച്ചു.
എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുക്തിവാദത്തിലും ശാസ്ത്രബോധത്തിലും അടിയുറച്ച് പ്രവർത്തിച്ചിരുന്ന പ്രസാദ് മാസ്റ്റർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റായി മികവുറ്റ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
സൈലന്റ് വാലി പ്രശ്നത്തിൽ കെ.എസ്.ഇ.ബി.യുമായി കൊമ്പുകോർത്തിരുന്ന സമയത്ത് തിരുവനന്തപുരം വി.ജെ.ടി. ഹാളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്താനുദ്ദേശിച്ചിരുന്ന സെമിനാർ കെ.എസ്.ഇ.ബി. സ്റ്റേ ചെയ്യിക്കുകയുണ്ടായി. അന്നേ ദിവസം ചെറായിൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്ത് തിരുവനന്തപുരത്ത് മുടക്കിയതിന് ചെറായിയിൽ മധുര പ്രതികാരം നടത്തി.
സഹോദരൻ തമ്പിയും അനുജൻ ചാർവാകനും നേരത്തെ മരണമടഞ്ഞു. ഇളയ അനുജൻ പ്രസിദ്ധ കാർട്ടൂണിസ്റ്റ് സീരിയും ഏക പെങ്ങൾ ജ്ഞാനാംബികയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |