കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സിനിമാ മേഖല വീണ്ടും സ്തംഭനത്തിലേക്ക്. തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ വരവ് വൻതോതിൽ ഇടിഞ്ഞു. ചില തിയേറ്ററുകൾ പ്രദർശനം നിറുത്തിവച്ചു. സിനിമകളുടെ റിലീസും നീട്ടിത്തുടങ്ങിയിട്ടുണ്ട്.
ഒന്നരവർഷത്തോളം നീണ്ട അടച്ചിടിലിന് ശേഷം പച്ചപിടിച്ചുവന്ന തിയേറ്റർ മേഖലയാണ് വീണ്ടും പ്രതിസന്ധിയിലായത്. വീണ്ടും അടച്ചുപൂട്ടേണ്ടിവന്നാൽ തിയേറ്റർ മേഖലയ്ക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസഡന്റ് ഷാജി വിശ്വനാഥ് പറഞ്ഞു.
കൊവിഡ് അതിരൂക്ഷമായ എറണാകുളം ജില്ലയിൽ ഏതാനും തിയേറ്ററുകൾ അടയ്ക്കുകയും ചിലതിൽ പ്രദർശനങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. അമ്പതിൽ താഴെ മാത്രം പ്രേക്ഷകരെ ഒരു പ്രദർശനത്തിന് ലഭിക്കുന്ന അവസ്ഥ വന്നതോടെയാണ് ഗ്രാമീണ മേഖലകളിലെ തിയേറ്ററുകൾ അടച്ചത്.
ഫസ്റ്റ്, സെക്കൻഡ് ഷോകളിലാണ് തിയേറ്ററുകളിൽ ഏറ്റവുമധികം കുടുംബപ്രേക്ഷകരെ ലഭിച്ചിരുന്നത്. കൊവിഡ് വ്യാപിച്ചതോടെ സെക്കൻഡ് ഷോയ്ക്ക് ആളുകുത്തനെ കുറഞ്ഞു. ഇത് വരുമാനത്തെയും സാരമായി ബാധിച്ചു. ഇതോടെ പലയിടത്തും സെക്കൻഡ് ഷോ ഉപേക്ഷിച്ചു.
ജനുവരിയുടെ നിരാശ
കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ തിയേറ്ററുകൾക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു. റിലീസ് ചെയ്ത സിനിമകൾ പലതും വൻവിജയം നേടി. പല സിനിമകൾക്കും ഭേദപ്പെട്ട വരുമാനവും ലഭിച്ചു. എന്നാൽ, ജനുവരി ആദ്യം മുതൽ വരുമാനം ഇടിഞ്ഞതായി തിയേറ്ററുടമകൾ പറഞ്ഞു.
മികച്ച സിനിമകളുടെ കുറവാണ് ഒരു കാരണം. കുടുംബങ്ങളെ ആകർഷിക്കുന്ന സിനിമകൾ കാര്യമായി റിലീസിന് എത്തിയില്ല. കൊവിഡ് രൂക്ഷമായതിനാൽ സിനിമകൾ റിലീസ് മാറ്റിവയ്ക്കുകയും ചെയ്തു.
റീലീസുകൾ നീളുന്നു
ദുൽഖർ സൽമാൻ നായകനായ സല്യൂട്ട്, എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത വിവിധ ഭാഷകളിൽ ഇറങ്ങുന്ന തെലുങ്ക് സിനിമയായ ആർ.ആർ.ആർ എന്നിവ റിലീസ് മാറ്റിവച്ചവയിൽ ഉൾപ്പെടുന്നു. കൊവിഡ് പ്രതിസന്ധി വർദ്ധിക്കുന്നതിനാൽ പുതിയ സിനിമകളുടെ റിലീസ് വൈകുമെന്നാണ് നിർമ്മാതാക്കളും വിതരണക്കാരും നൽകുന്ന സൂചന. നിലവിലെ സാഹചര്യത്തിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് വരുമാനം ലഭിക്കില്ലെന്നാണ് ആശങ്ക. സർക്കാർ തലത്തിൽ ഏർപ്പെടുത്താൻ സാദ്ധ്യതയുള്ള നിയന്ത്രണങ്ങളും നിർമ്മാതാക്കളെ റിലീസ് മാറ്റാൻ പ്രേരിപ്പിക്കുന്നു.
ജീവനക്കാർ വലയും
വരുമാനം കുറഞ്ഞതും തിയേറ്ററുകൾ അടയ്ക്കാൻ തുടങ്ങിയതും ജീവനക്കാരെയും ആശങ്കയിലാക്കി. ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയ തിയേറ്ററുകളിലെ ജീവനക്കാരിൽ ഭൂരിപക്ഷത്തിനും വേതനം ലഭിച്ചിരുന്നില്ല. പ്രമുഖ തിയേറ്ററുകൾ മാത്രമാണ് ജീവനക്കാർക്ക് വേതനം നൽകിയത്. വീണ്ടും അടച്ചിട്ടാൽ വരുമാനമാർഗം അടയുമെന്ന ഭീതിയിലാണ് ജീവനക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |