കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുതൽ വെല്ലിംഗ്ടൺ ഐലൻഡുവരെ നീളുന്ന സീപോർട്ട്– എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടത്തിനായുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമായി. കളമശേരി എൻ.എ. ഡി മുതൽ മഹിളാലയം ജംഗ്ഷൻവരെ നീളുന്ന ആറര കിലോമീറ്റർ റോഡിനായാണ് സ്ഥലമെടുപ്പ്.
203 ഭൂവുടമകളിൽനിന്നായി 30.7430 ഹെക്ടറാണ് ഏറ്റെടുക്കുക. ഭൂവുടമകൾ ആക്ഷേപങ്ങൾ 15 ദിവസത്തിനകം എറണാകുളം കിഫ്ബിയുടെ സ്പെഷ്യൽ തഹസിൽദാർ (എൽ.എ)ക്ക് രേഖാമൂലം നൽകണമെന്ന അറിയിപ്പ് മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. സാമൂഹികാഘാത പഠനറിപ്പോർട്ട് തദ്ദേശസ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് ലഭിക്കും. നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കാനുള്ള പൊന്നുംവില നടപടി ഉടൻ തുടങ്ങും. ചൂർണിക്കര, കീഴ്മാട്, എടത്തല, ആലുവ പഞ്ചായത്തുകളിലും ആലുവ മുനിസിപ്പാലിറ്റിയിലും ഉൾപ്പെടുന്ന ഭൂമിയാണ് ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കുമ്പോൾ 14 കുടുംബങ്ങളെ ഒഴിപ്പിക്കണം. കൃഷിഭൂമി ഉൾപ്പെടെ ഏറ്റെടുക്കുമ്പോൾ 35 കുടുംബങ്ങൾക്ക് ജീവനോപാധികളും നഷ്ടമാകുമെന്നും കണ്ടെത്തിയിരുന്നു.
തർക്കങ്ങളില്ലാതെ ഭൂമിയേറ്റെടുക്കാനായാൽ സർവേ ഉൾപ്പെടെ പൂർത്തിയാക്കി ഒരുവർഷത്തിനകം റോഡ് നിർമാണം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ ആകെ 30 കിലോമീറ്റർ നീളംവരുന്ന റോഡിന്റെ ചൊവ്വര മുതൽ എയർപോർട്ടുവരെയുള്ള നാലു കിലോമീറ്റർ ഒഴികെയുള്ള മുഴുവൻ ഭാഗവും ഗതാഗതത്തിന് സജ്ജമാകും. ശേഷിക്കുന്ന നാലു കിലോമീറ്റർഭാഗം അടുത്തഘട്ടമായി നിർമ്മിക്കാൻ തടസമില്ലെന്ന് നിർമ്മാണച്ചുമതലയുള്ള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ (ആർ.ബി.ഡി.സി. കെ) ഡി.ജി. എം അബ്ദുൾ സലാം പറഞ്ഞു. സ്ഥലമെടുപ്പിനും റോഡ് നിർമ്മാണത്തിനുമായി 450 കോടി രൂപയാണ് കിഫ്ബി നൽകുന്നത്. എച്ച്.എം. ടിയുടെ നാലേക്കറും എൻ.എ. ഡിയുടെ അഞ്ചേക്കറും വിട്ടുകൊടുക്കുന്നതിലെ തർക്കം പരിഹരിക്കാനുള്ളതിനാൽ ഈ ഭാഗത്തെ നിർമ്മാണവും പൂർത്തിയായിട്ടില്ല.
ഇരുമ്പനം കരിങ്ങാച്ചിറ ജംഗ്ഷൻമുതൽ നെടുമ്പാശേരിവരെയാണ് സീപോർട്ട് എയർപോർട്ട് റോഡിന്റെ നിർമ്മാണം. ഇതിൽ കരിങ്ങാച്ചിറ മുതൽ കളമശേരിവരെയുള്ള 11 കിലോമീറ്ററോളം ഭാഗം 2003ൽ പൂർത്തിയായതാണ്.
22 വർഷം നീണ്ട പദ്ധതി
കൊച്ചി തുറമുഖത്തെയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2000ൽ ആരംഭിച്ചതാണു സീപോർട്ട് – എയർപോർട്ട് റോഡ് പദ്ധതി. തുടക്കത്തിൽ പണം കണ്ടെത്താൻ മാർഗമില്ലാത്തതിനാൽ 10 വർഷത്തോളം പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. കൊച്ചി സെസ്, ബി.പി.സി. എൽ, കൊച്ചി റിഫൈനറി, കൊച്ചി സ്മാർട്ട് സിറ്റി, ഇൻഫോ പാർക്ക്, കിൻഫ്ര ഹൈടെക് പാർക്ക്, ഐ.ഒ.സി. എൽ, എച്ച്.പി തുടങ്ങി ഒട്ടേറെ സംരംഭങ്ങളാണു നിർദിഷ്ട റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |