ആലുവ: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറെ എ.ഐ.സി.സി നേതൃത്വം പ്രഖ്യാപിച്ചത് ആലുവക്കാർക്ക് അപ്രതീക്ഷിത ആഹ്ളാദമായി. മൂന്ന് മാസം മുമ്പ് മഹിള കോൺഗ്രസിന്റെ ആലുവയിൽ നിന്നുള്ള ആദ്യ സംസ്ഥാന അദ്ധ്യക്ഷയായ ജെബി ആലുവയിൽ നിന്നുള്ള ആദ്യ രാജ്യസഭാംഗവുമാവുകയാണ്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ പിൻതലമുറക്കാരിയായ ജെബി 15വർഷം മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകയായിട്ടാണ് പൊതുരംഗത്തെത്തുന്നത്. ആലുവ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിന്റുമായ കെ.എം.ഐ മേത്തറുടെയും സഫിയയുടെയും മകളാണ്. മുൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന പരേതനായ ടി.ഒ. ബാവയുടെ പേരക്കുട്ടിയുമാണ്. പിതാവ് എ ഗ്രൂപ്പുകാരനാണെങ്കിലും ഐ ഗ്രൂപ്പ് നോമിനിയായിട്ടാണ് തുടക്കം. പിന്നീടാണ് എ ഗ്രൂപ്പിലായത്.
2013ൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കോ ഓർഡിനേറ്ററായി. ഡീൻ കുര്യാക്കോസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ സെക്രട്ടറിയും 2016ൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായി. മുല്ലപ്പിള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ കെ.പി.സി.സി സെക്രട്ടറിയായി. ഇതിനിടയിൽ തുടർച്ചയായി മൂന്നാം വട്ടവും ആലുവ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015-20ൽ ജനറൽ വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2020 മുതൽ നഗരസഭ വൈസ് ചെയർപേഴ്സണുമാണ്. പാർട്ടി അച്ചടക്കം കൃത്യമായി പാലിക്കുന്നതാണ് ചരിത്രം. 2015-20 കാലഘട്ടത്തിൽ അവസാന രണ്ട് വർഷം നഗരസഭാ ചെയർപേഴ്സൺ സ്ഥാനം നൽകാൻ കോൺഗ്രസ് നേതാക്കന്മാരിൽ ധാരണയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. ഇതിനെതിരായ പ്രതികരണത്തിനൊന്നും ജെബി മുതിരാതിരുന്നതാണ് വീണ്ടും അവസരങ്ങൾ സമ്മാനിച്ചത്. കോൺഗ്രസ് സമരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ആലുവയിൽ മോഫിയ പർവീണിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |