കൊച്ചി: പരിഷ്‌കരിച്ച കുർബാനക്രമം സംബന്ധിച്ച് ഇരുവിഭാഗങ്ങളും നിലപാട് കടുപ്പിച്ചതോടെ പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ പുണ്യദിനങ്ങൾ സംഘർഷത്തിൽ കലാശിക്കുമെന്ന് ആശങ്ക. മാർപാപ്പയും സിറോ മലബാർസഭാ സിനഡും അന്ത്യശാസനം നൽകിയെങ്കിലും പരിഷ്‌കരിച്ച കുർബാന നടപ്പാക്കാൻ എറണാകുളം അതിരൂപത തയ്യാറല്ല. മാർപാപ്പയെ ധിക്കരിച്ച വൈദികർക്കെതിരെ നടപടി വേണമെന്ന് സിനഡ് അനുകൂലികളും ആവശ്യപ്പെട്ടു.
എറണാകുളം ബസലിക്കയിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച കുർബാന അർപ്പിക്കാൻ അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ തയ്യാറായില്ല. അഞ്ച് ദേവാലയങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും ജനാഭിമുഖ കുർബാനയാണ് അർപ്പിച്ചത്. ഇത് സിനഡിനെയും കർദ്ദിനാൾ അനുകൂലികളെയും ക്ഷുഭിതരാക്കിയിട്ടുണ്ട്.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ കുർബാനയെച്ചൊല്ലി പള്ളികളിൽ സംഘർഷമുണ്ടാകുമോയെന്ന ആശങ്ക സഭയ്ക്കുമുണ്ട്. സമാധാനം പാലിക്കുമെന്ന് ഇരുവിഭാഗവും പറയുന്നുണ്ടെങ്കിലും ഭിന്നത രൂക്ഷമാണ്. കുർബാനക്രമം സംബന്ധിച്ച് വിശ്വാസികൾ തർക്കം ഉന്നയിക്കുന്നത് ഒഴിവാക്കാൻ അണിയറ നീക്കങ്ങളുണ്ട്. ജനാഭിമുഖ കുർബാന തുടരുമെന്ന ഭൂരിപക്ഷം വൈദികരുടെയും വിശ്വാസികളുടെയും നിലപാട് പ്രതിസന്ധിയായി തുടരുകയാണ്.
പരാജിതനായി ആത്മീയനേതാവ്
പൊലീസ് അകമ്പടിയിൽ ആസ്ഥാന ദേവാലയത്തിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് പ്രവേശിക്കേണ്ടിവന്നത് ആത്മീയനേതാവിന്റെ പരിതാപകരമായ പരാജയമാണെന്ന് പരിഷ്‌കരിച്ച കുർബാനയെ എതിർക്കുന്ന അതിരൂപത സംരക്ഷണ സമിതി ആരോപിച്ചു.
സമാധനത്തിനല്ല, കലാപത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിരൂപതയിൽ നിലനിൽക്കുന്ന ഒഴിവ് ലംഘിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയിൽ പറഞ്ഞു. കർദ്ദിനാളിന് ശേഷം കത്തീഡ്രലിൽ മുഴുവൻ കുർബാനയും ജനാഭിമുഖമായി നടത്തിയത് കർദ്ദിനാളിന്റെ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.
വൈദികരുടേത് അനുസരണക്കേട്
മാർപാപ്പ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സ്വയം വിരമിക്കണമെന്ന് സംയുക്തസഭാ സംരക്ഷണസമിതി ആവശ്യപ്പെട്ടു. വിശുദ്ധവാരത്തിൽ പരിഷ്‌കരിച്ച കുർബാന അർപ്പിക്കാൻ വെദികർ തയ്യറാകണം.
ഓശാന നാളിൽ കർദ്ദിനാൾ അർപ്പിച്ചതോടെ പരിഷ്‌കരിച്ച കുർബാന 35 രൂപതകളിലും നടപ്പായി. സിനഡിന്റെയും മാർപാപ്പയുടെയും തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
''സമാധാനത്തിനും സംവാദത്തിനും പകരം പൊലീസിന്റെ ബലപ്രയോഗത്തിലൂടെ അതിരൂപതയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് കർദ്ദിനാളും മെത്രാന്മാരും കരുതിയാൽ സംഘർഷം തുടരും""
ഫാ. ജോസഫ് വൈലിക്കോടത്ത്,
അതിരൂപത സംരക്ഷണ സമിതി
"പരിഷ്‌കരിച്ച കുർബാനയ്ക്ക് വിശ്വാസികൾ അനുകൂലമാണ്. കലാപത്തിന് തീ കോരിയിടുന്നത് ആരൊക്കയാണെന്ന് അധികം വൈകാതെ പുറത്ത് കൊണ്ടുവരും""
ഷൈബി പാപ്പച്ചൻ,
സംയുക്തസഭാ സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |