കൊച്ചി: തോപ്പുംപടിയിലെ കൊച്ചി മത്സ്യബന്ധന തുറമുഖം മുഖം മാറ്റി ഇനി സൂപ്പാറാകും. 170 കോടി രൂപ ചെലവിൽ നിലവിലെ ഹാർബർ നവീകരിച്ച് ആധുനികസൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പദ്ധതി നിർമ്മാണത്തിനുള്ള ടെൻഡർ ഈമാസം തന്നെ വിളിക്കും.
അന്തർദേശിയ നിലവാരമുള്ള മത്സ്യബന്ധന തുറമുഖമാണ് നിർമ്മിക്കുന്നത്. ബോട്ടുകൾ അടുപ്പിക്കാനുള്ള സൗകര്യം, ലേലഹാൾ, സംഭരണകേന്ദ്രം, വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം, വിപണനകേന്ദ്രം തുടങ്ങിയ ആധുനികസൗകര്യങ്ങൾ ഹാർബറിൽ ഒരുക്കും. പ്രതിവർഷം 1,500 കോടി രൂപയുടെ മത്സ്യവിപണനത്തിനും കയറ്റുമതിക്കും ഹാർബർ വഴിയൊരുക്കും. കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയുടെ ഭാഗമായാണ് ഹാർബർ വികസിപ്പിക്കുന്നത്.
നവീകരണപ്രവൃത്തികൾ നടക്കുമ്പോൾ 14,000 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകും. ഫിഷറീസ് ഹാർബർ നവീകരണ പദ്ധതി പൂർത്തിയായാൽ മത്സ്യബന്ധന, സംസ്‌കരണ, വിപണന മേഖലകളിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾക്കു വഴിയൊരുങ്ങും.
സാഗർമാല പദ്ധതിയിൽ റോറോ കാർഗോ ഹാൻഡ്‌ലിംഗ് സംവിധാനവും പരിഗണനയിലുണ്ട്. 11 കോടി രൂപയാണ് ചെലവ്. തുറമുഖത്തെ മട്ടാഞ്ചേരി ചാനലിനോട് ചേർന്ന് 615 ചതുരശ്ര അടിയുള്ള ജെട്ടിയുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി പ്രതീക്ഷിക്കുന്നു. കൂടുതൽ റോ-റോ കപ്പലുകൾ കൊച്ചിയിലേയ്ക്ക് എത്താൻ പദ്ധതി വഴിയൊരുക്കും.
സാഗർമാല: നടപ്പാക്കിയ പദ്ധതികൾ
ഇന്റർനാഷണൽ ക്രൂയിസ് ടെർമിനൽ
പദ്ധതി തുക 25.72 കോടി രൂപ
പ്രധാനമന്ത്രി നരേന്ദ്രമോദി 2021 ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്തു.
260 മീറ്ററിനു മേൽ നീളമുള്ള യാത്രാ കപ്പലുകൾക്ക് ബർത്ത് ചെയ്യാം
ഒരേസമയം 5,000 വിനോദസഞ്ചാരിറുകൾക്ക് വന്നു പോകാൻ സൗകര്യം
ഓയിൽ ടെർമിനൽ നവീകരണം
പദ്ധതി തുക 49 കോടി രൂപ.
2019 ഫെബ്രുവരി 28ന് പൂർത്തിയായി.
പെട്രോളിയം ഉത്പന്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ നവീകരിച്ചു
വല്ലാർപാടം റെയിൽവേ മേല്പാലം
പദ്ധതി തുക 36 കോടി രൂപ
2018 ഏപ്രിൽ 30ന് പൂർത്തിയായി
ലെവൽക്രോസിലെ ഗതാഗതക്കുരുന്ന് മാറി
സുഗമമായ പൊതുഗതാഗതം, ചരക്ക് നീക്കം എളുപ്പമായി
മട്ടാഞ്ചേരി വാർഫ് ബർത്ത്
പദ്ധതിച്ചെലവ് 5.02 കോടി രൂപ.
നവംബർ 23ന് പൂർത്തിയായി.
പഴക്കമുള്ള ബർത്ത് പുനർനിർമ്മിച്ചു
സിമന്റ് പോലുള്ള ചരക്കുകൾ കൈകാര്യം ചെയ്യുന്നത് സുഗമമായി
ബി.ടി.പി ജെട്ടി ബെർത്ത്
പദ്ധതിച്ചെലവ് 28 കോടി രൂപ
2016 ജനുവരി 30ന് പൂർത്തിയായി.
260 മീറ്റർ നീളമുള്ള യാത്രാ കപ്പലുകൾ അടുക്കാം
സൗത്ത് കോൾ ബർത്ത്
പുനർനിർമ്മാണം തുടരുന്നു
പദ്ധതി തുക 19.19 കോടി രൂപ
ഫാക്ടിന്റെ അമോണിയ ഉൾപ്പെടെ രാസവസ്തുക്കൾ കൈകാര്യം ചെയ്യാൻ സൗകര്യം
"തുറമുഖങ്ങളുടെ ആധുനികവത്കരണം, പുതിയ തുറമുഖങ്ങൾ വികസിപ്പിക്കൽ, തുറമുഖത്തേക്ക് ഗതാഗതസൗകര്യം മെച്ചപ്പെടുത്തൽ, തുറമുഖധിഷ്ഠിത വ്യവസായവത്കരണം, തീരദേശവാസികളുടെ സാമൂഹ്യവികസനം എന്നിവ ലക്ഷ്യമാക്കിയാണ് സാഗർമാല പദ്ധതികൾ നടപ്പാക്കുന്നത്."
ഡോ.എം. ബീന
ചെയർപേഴ്സൺ
കൊച്ചി തുറമുഖ ട്രസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |