കൊച്ചി: വ്യവസായ നഗരിയുടെ സാംസ്കാരിക മുഖമായിരുന്ന തിരക്കഥാകൃത്ത് ജോൺ പോളിന് ഇന്നലെ ആയിരങ്ങളുടെ യാത്രാമൊഴി. രാവിലെ മുതൽ ലിസി ആശുപത്രിയിലേക്കും എറണാകുളം ടൗൺ ഹാളിലേക്കും ചാവർ കൾച്ചറൽ സെന്ററിലേക്കും സംസ്കാരം നടന്ന എളങ്കുളം സുനോറാ പാത്രിയാർക്കാ പള്ളിയിലേക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി.
ജോൺപോൾ ഗാഢബന്ധം പുലർത്തിയിരുന്ന പ്രൊഫ.എം.കെ.സാനു വന്നപ്പോൾ ഭാര്യ ഐഷയും മകൾ ജിഷയും അദ്ദേഹത്തിന്റെ കൈകൾ ചേർത്തുപിടിച്ച് വിങ്ങിപ്പൊട്ടി. നടൻ ജനാർദ്ദനൻ, കുഞ്ചാക്കാ ബോബൻ, രൺജി പണിക്കർ , ക്യാമറമാൻ സുകുമാർ, സംവിധായകരായ ജയരാജ്, സുന്ദർദാസ്, സിദ്ധിക്ക്, ജോസ് തോമസ്, ശ്രീമൂലനഗരം മോഹൻ, പി. ചന്ദ്രകുമാർ, ജോഷി മാത്യു, ലാൽ ജോസ്, ഏലിയാസ് ഈരാളി, ഇടവേള ബാബു, ജോളി ജോസഫ് തുടങ്ങിയ സിനിമാ പ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു.
എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹ്നാൻ, എം.എൽ.എമാരായ കെ.എൻ.ഉണ്ണികൃഷ്ണൻ, ടി.ജെ വിനോദ്, കെ.ജെ.മാക്സി, മേയർ അഡ്വ. എം.അനിൽകുമാർ, ജോസ് തെറ്റയിൽ, ടോണി ചമ്മിണി, സൗമിനി ജെയിൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ഡൊമനിക്ക് പ്രസന്റേഷൻ, സെബാസ്റ്റ്യൻ പോൾ, എൻ. വേണു ഗോപാൽ, ബി.ജെ.പി നേതാക്കളായ ഡോ.കെ.എസ്.രാധാകൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ, മുൻ മേയർ കെ.ബാലചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എസ്.ശർമ്മ, സി.പി.എം നേതാക്കളായ അഡ്വ.കെ.എസ്.അരുൺ കുമാർ, അഡ്വ.അനിൽകുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, നേതാക്കളായ എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവരും ടൗൺഹാളിലെത്തിയിരുന്നു.
പതിനൊന്ന് മണിക്ക് പ്രത്യേക ആംബുലൻസിലാണ് കുറേക്കാലമായി ജോൺ പോളിന്റെ കർമ്മമണ്ഡലമായിരുന്ന ചാവറ കൾച്ചറൽ സെന്ററിലേക്ക് മാറ്റിയത്. ഇവിടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്ത്യാഞ്ജലി അർപ്പിച്ചത്. ജനറൽ കൗൺസിലർ ഫാ.ബിജു വടക്കേലിന്റെ നേതൃത്വത്തിൽ ഫാ. പോൾ തേലക്കാട്ട്, ഫാ.അനിൽ ഫിലിപ്പ്, ഫാ.മാത്യു വെമ്പേനി, ഫാ.തോമസ് പുതുശേരി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ഇവിടെ നിന്ന് മരട് കൊട്ടരം എൻക്ളേവ് ഫ്ളാറ്റിലേക്കാണ് ഭൗതിക ശരീരം കൊണ്ടുപോയത്. മരട് നഗരസഭയ്ക്ക് വേണ്ടി ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ റീത്ത് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |