കൊച്ചി: അഞ്ചാം തീയതിക്കകം ശമ്പളം ലഭ്യമാക്കണമെന്ന ആവശ്യം നടപ്പിലാകാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി പണിമുടക്ക് ജില്ലയിൽ പൂർണം. എറണാകുളം, മൂവാറ്റുപുഴ, പിറവം, കൂത്താട്ടുകുളം, പെരുമ്പാവൂർ, കോതമംഗലം, അങ്കമാലി, പറവൂർ എന്നീ ഡിപ്പോകളിലായി 10ൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. 55 സർവീസുള്ള എറണാകുളം ഡിപ്പോയിൽ ഒറ്റ ബസും ഓടിയില്ല. ജീവനക്കാരുമെത്തിയില്ല.
വ്യാഴാഴ്ച വൈകി പ്രഖ്യാപിച്ച പണിമുടക്ക് അറിയാതെ നിരവധി യാത്രക്കാരാണ് ഡിപ്പോകളിലെത്തിയത്. ദീർഘദൂര യാത്രയ്ക്ക് റിസർവേഷനെടുത്തവരുൾപ്പെടെ ബുദ്ധിമുട്ടി. വഴികളിൽ ബസ് കാത്തു നിന്ന സ്ഥിരം യാത്രക്കാർക്കും പണികിട്ടി. നിരവധിപ്പേർക്ക് ഓട്ടോറിക്ഷയും ടാക്‌സിയും ആശ്രയിക്കേണ്ടി വന്നു. പണിമുടക്കിനിടയിലും വ്യാഴാഴ്ച രാത്രിയും ഇന്നലെയും എറണാകുളത്തു നിന്നുള്ള മൂന്ന് സ്വിഫ്റ്റ് ബസുകളും സർവീസ് നടത്തി. ലോ ഫ്‌ളോർ ബസിൽ ബുക്ക് ചെയ്തിരുന്നവരെ സ്വഫ്റ്റ് ബസുകളിൽ കയറ്റിവിട്ടു.
സി.ഐ.ടി.യു പണിമുടക്കിനില്ല,
പക്ഷേ ഹാജരായില്ല
ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും, എ.ഐ.ടി.യു.സിയും, കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയിസ് സംഘുമാണ് പണിമുടക്കിയത്. സി.ഐ.ടി.യു വിട്ടു നിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സി.ഐ.ടി.യു യൂണിയനിൽപ്പെട്ട ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തിയില്ല. എറണാകുളം ഡിപ്പോയിൽ 600ലേറെ ജീവനക്കാരുള്ളതിൽ 10ൽ താഴെ ആളുകൾ മാത്രമാണ് ഹാജരായത്.
പൂർണ വിജയമെന്ന് സംഘടനകൾ
പണിമുടക്ക് പൂർണ്ണ വിജയമാണെന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയിസ് സംഘും(ബി.എം.എസും)
കേരള സ്റ്റേറ്റ് ട്രാൻപോർട്ട് എംപ്ലോയിസ് യൂണിയനും (എ.ഐ.ടി.യു.സി) വ്യക്തമാക്കി.
കഴിഞ്ഞ മാസത്തെ 170കോടി വരുമാനം എന്തു ചെയ്‌തെന്ന് സർക്കാർ വ്യക്തമാക്കണം. സി.ഐ.ടി.യുവിന്റെ പോലും പരോക്ഷ പിന്തുണ പണിമുടക്കിനുണ്ടായിരുന്നു.
കെ.എസ്. സബിൻ
(ജില്ലാ സെക്രട്ടറി
കെ.എസ്.ടി.ഇ.എസ്,ബി.എം.എസ്)
ജീവനക്കാരുടെ ബുദ്ധിമുട്ട് ഇനിയെങ്കിലും സർക്കാരും മാനേജ്‌മെന്റും മനസിലാക്കണം. ഇടതുപക്ഷം ഭരിക്കുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകരുത്.
ഉണ്ണികൃഷ്ണൻ എ.വി
(സംസ്ഥാന സെക്രട്ടറി
കെ.എസ്.ടി.ഇ.യു,എ.ഐ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |