കൊച്ചി: തൃക്കാക്കരയിൽ പ്രചാരണത്തിൽ സജീവമായി ട്രാൻസ്‌ജെൻഡേഴ്സും. മൂന്നു മുന്നണികൾക്കൊപ്പവും ഇവരുണ്ട്. മണ്ഡലത്തിൽ വോട്ടുള്ളത് സജ്ന ഷാജി എന്ന ട്രാൻസ്‌ജെൻഡറിന് മാത്രം.
താരാ പ്രസാദ്, അന്ന, കാർത്തിക, അരുണിമ സുൽഫിക്കർ തുടങ്ങിയ ട്രാൻസ്‌ജെൻഡേഴ്സിനും ഇവിടെ വോട്ടുണ്ടെങ്കിലും ഇവരെല്ലാം വോട്ടർപട്ടികയിൽ പഴയ ഐഡന്റിറ്റിയിൽ തുടരുകയാണ്. വോട്ടേഴ്സ് ലിസ്റ്റ് പുതുക്കിയ സമയത്ത് ട്രാൻസ് ഐഡന്റിറ്റിയിലേക്ക് മാറാൻ അപേക്ഷ നൽകാത്തതാണ് കാരണം. ഇവർ ഇക്കുറിയും സ്ത്രീ, പുരുഷ പേരുകളിൽ തന്നെ വോട്ടുചെയ്യും.
ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ താരാ പ്രസാദ് എൽ.ഡി.എഫിന് വേണ്ടി പ്രചാരണരംഗത്തുണ്ട്. അരുണിമ, കാർത്തിക തുടങ്ങിയവർ യു.ഡി.എഫിനും അവന്തിക, അതിഥി അച്യുതൻ എന്നിവർ എൻ.ഡി.എയ്ക്ക് വേണ്ടിയും പ്രചാരണത്തിനുണ്ട്.
അഞ്ചാംവോട്ടിന് സജ്ന
ട്രാൻസ് ഐ.ഡിയിൽ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ സജ്ന വോട്ടുചെയ്തിരുന്നു. ഒരാഴ്ച മുമ്പ് ബൈക്കിടിച്ച് കാലിന് പരിക്കേറ്റ സജ്ന പ്ളാസ്റ്ററിട്ട് വിശ്രമത്തിലാണ്. വോട്ടിംഗ് ദിവസത്തിന് മുമ്പ് പ്ളാസ്റ്റർ മാറ്റിത്തരണമെന്ന് ഡോക്‌ടറോട് അഭ്യർത്ഥിക്കാനാണ് തീരുമാനം.
ആലുവയിലാണ് താമസം. വോട്ട് ചോദിച്ച് ആരും തന്നെ വിളിച്ചില്ലെന്ന് ഇവർക്ക് പരാതിയുണ്ട്. എങ്കിലും വോട്ട് പാഴാക്കില്ല. വോട്ടേഴ്സ് ഐ.ഡിയും റേഷൻകാർഡും ഡ്രൈവിംഗ് ലൈസൻസും ലഭിച്ച ജില്ലയിലെ ആദ്യ ട്രാൻസ്‌ജെൻഡാണ് സജ്ന. സ്വന്തം വീട്, സ്ഥിരതയുള്ള തൊഴിൽ ഇതാണ് ഏറ്റവും വലിയ സ്വപ്നം. ഏതു സ്ഥാനാർത്ഥി വിജയിച്ചാലും ലൈഫ് പദ്ധതിയിൽ വീട് എന്നതാണ് പ്രധാന ആവശ്യം.
കോൺഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്ന സജ്ന ചില അഭിപ്രായവത്യാസങ്ങളെ തുടർന്ന് ആറു മാസം മുമ്പ് പാർട്ടി വിട്ടു. ഇപ്പോൾ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന കമ്മിറ്റി അംഗമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബി.എസ്.പി പ്രത്യേക നിലപാടൊന്നും എടുത്തിട്ടില്ലാത്തതിനാൽ ആദ്യം വോട്ടു ചോദിക്കുന്ന സ്ഥാനാർത്ഥിക്ക് കുത്താനാണ് തീരുമാനം. വെണ്ണല സ്കൂളിലെ ബൂത്തിലാണ് മുമ്പ് വോട്ട് ചെയ്തിരുന്നത്.
കൊവിഡിനെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായപ്പോൾ സുഹൃത്തിനൊപ്പം സജ്‌ന വഴിയിരികിൽ നടത്തിയ ബിരിയാണി വില്പന ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ആലുവ മാളിയംപീടികയിൽ ഹോട്ടൽ ആരംഭിച്ചുവെങ്കിലും സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് കട അടച്ചു പൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |