കൊച്ചി: കൊവിഡ് ലോക്ക് ഡൗണിന് ശേഷം വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ കഴിഞ്ഞ 16 മാസത്തിനിടെ കോടനാട് അഭയാരണ്യം (കപ്രിക്കാട്) സന്ദർശിച്ചത് 2 ലക്ഷത്തോളം സഞ്ചാരികൾ. കൊവിഡ് മൂലം അടച്ചിട്ടിരുന്ന കേന്ദ്രം 2021 ഫെബ്രുവരിയിലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. മുൻവർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും കാര്യമായ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 55 ലക്ഷം രൂപ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചു. 1,75,000 മുതിർന്നവരും 25,000 കുട്ടികളുമാണ് പാർക്ക് കാണാൻ എത്തിയത്. ഏറെയും ആഭ്യന്തര സഞ്ചാരികളായിരുന്നു. വിദേശ സഞ്ചാരികളും അഭയാരണ്യം സന്ദർശിക്കാനെത്തുന്നുണ്ട്. സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ആശാവഹമാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ആനകളുടെ സ്വതന്ത്രവിഹാരം
എറണാകുളം ജില്ലയിലെ പ്രധാന പരിസ്ഥിതി ടൂറിസം കേന്ദ്രമായ അഭയാരണ്യത്തിലെ മുഖ്യ ആകർഷണങ്ങൾ ആന, മ്ലാവ്, പുള്ളിമാൻ, ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, പുഴയോട് ചേർന്നുള്ള നടപ്പാത, ഏറുമാടങ്ങൾ, കുട്ടികൾക്കുള്ള ചെറിയ പാർക്ക് എന്നിവയാണ്. അട്ടപ്പാടിയിൽ ഏറെക്കാലം നാട്ടുകാരെ വിറപ്പിച്ചുനടന്ന് ഒടുവിൽ വനപാലകരുടെ പിടിയിലായ കാട്ടുകൊമ്പൻ പീലാണ്ടി (ചന്ദ്രു) ഉൾപ്പെടെ അഞ്ച് ആനകളെ ഇവിടെ പരിപാലിക്കുന്നുണ്ട്. എല്ലാം കാട്ടിൽനിന്ന് കിട്ടിയവ തന്നെ. നാട്ടാന പരിപാലനത്തെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമാണ് ഇവിടുത്തെ രീതികൾ. തടിപിടുത്തം പോലുള്ള ജോലികളൊന്നുമില്ല. സംരക്ഷിതമേഖലയിലൂടെ നടന്നും പെരിയാറ്റിൽ നീരാടിയും ആവശ്യത്തിന് ഭക്ഷണം കഴിച്ചും ആനകൾ ആമോദത്തോടെ വസിക്കുന്ന കൊച്ചുകാടാണ് അഭയാരണ്യം. നൂറുകണക്കിന് മ്ലാവുകളെയും പുള്ളിമാൻകൂട്ടത്തേയും സംരക്ഷിക്കുന്നുണ്ട്.
അഭയാരണ്യത്തിലേക്ക്
പെരിയാറിന്റെ തീരത്ത് സംരക്ഷിക്കുന്ന 5 ഏക്കറിൽ സ്വാഭാവികവനമായ അഭയാരണ്യം വനംവകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 250 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. തിങ്കളാഴ്ച ദിവസം അവധിയായിരിക്കും. കോടനാട് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് അഭയാരണ്യം. പെരുമ്പാവൂരിൽ നിന്ന് 13 കിലോമീറ്ററാണ് ദൂരം. ബസ് സർവീസുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |