10,000 മുതൽ 50,000 രൂപവരെ പിഴ
കൊച്ചി: രാജ്യമൊട്ടാകെ നടപ്പാക്കുന്ന ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായി ഇന്നുമുതൽ ജില്ലയിലും കർശന നടപടികളുണ്ടാകും.
പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റ്, ഗ്ലാസുകൾ, കൊടിതോരണങ്ങൾ തുടങ്ങി 75 മൈക്രോണിൽ താഴെയുള്ള ഒറ്റത്തവണ ഉപയോഗമുള്ള വസ്തുക്കളുടെ നിർമാണവും വില്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും തുടർന്ന് ശക്തമായ പരിശോധനകളും നടപടിയുമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗങ്ങൾ വഴിയാണ് നിയമം നടപ്പാക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശുചിത്വമിഷൻ എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ പി.എച്ച് .ഷൈൻ അറിയിച്ചു.
പ്രത്യേക സ്ക്വാഡ്
തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിന് പുറമേ കച്ചവട കേന്ദ്രങ്ങളിലും മറ്റും പരിശോധനയ്ക്കായി വിവിധ സർക്കാർ വകുപ്പുകളെ ചേർത്ത് പ്രത്യേക സ്‌ക്വാഡുകളും രൂപീകരിക്കുന്നുണ്ട്.
ബോധവത്കരണത്തിന് പാവകളി
പ്ലാസ്റ്റിക് നിരോധനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്തുകളും നഗരസഭകളും പൊതുസ്ഥലങ്ങളിൽ പാവകളി ഉൾപ്പടെയുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഏതൊക്കെ വസ്തുക്കൾക്കാണ് നിരോധനം ബാധകമാകുന്നതെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യും.
നിരോധിക്കുന്ന വസ്തുക്കൾ
പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ബയോ കെമിക്കൽ മാലിന്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഒഴികെയുള്ള ഗാർബേജ് ബാഗുകൾ, പ്ലാസ്റ്റിക് മേശവിരിപ്പുകൾ, 500 എം.എല്ലിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയർ ബഡ്, ബലൂൺ സ്റ്റിക്, പ്ലാസ്റ്റിക് കൊടികൾ, മിഠായി സ്റ്റിക്, ഐസ്‌ക്രീം സ്റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന തെർമോക്കോൾ ഉത്പന്നങ്ങൾ, പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ഫോർക്, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് കത്തി, ട്രേ, മിഠായി ബോക്‌സുകൾ പൊതിയാനുള്ള പാക്കിംഗ് ഫിലിമുകൾ, ക്ഷണക്കത്തുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിനു പുറത്തുള്ള പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക്/പി.വി.സി. ബാനർ, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക് തുടങ്ങിയവ ഉൾപ്പടെയുള്ളവയ്ക്കാണ് നിലവിൽ നിരോധനം ഏർപ്പെടുത്തുന്നത്.
ലംഘിച്ചാൽ കീശകാലിയാകും
നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ വില്പന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവയ്‌ക്കെല്ലാം ശിക്ഷാർഹമാണ്. 10,000 മുതൽ 50000 രൂപ വരെ പിഴയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള തുടർനടപടികൾക്കും വിധേയരാകേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |