കൊച്ചി: എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി ഡോ. രേണുരാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ജാഫർ മാലിക്കിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് മൂന്നിനാണ് രേണുരാജ് ചുമതല ഏറ്റെടുത്തത്.
ജില്ലയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് ചുമതലയേറ്റശേഷം ഡോ. രേണുരാജ് പറഞ്ഞു. ജില്ലയുടെ വിവിധ പ്രശ്‌നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കും. ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശ്‌നങ്ങളിൽ ഇടപെടുമെന്നും അവർ പറഞ്ഞു.
ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. രേണു രാജിനെ എ.ഡി.എം എസ്. ഷാജഹാൻ സ്വീകരിച്ചു. കുടുംബാംഗങ്ങളോടൊപ്പമാണ് കളക്ടറെത്തിയത്. അച്ഛൻ എം.കെ. രാജകുമാരൻ നായർ, അമ്മ വി.എൻ. ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും കളക്ടറുടെ ഭർതൃ പിതാവ് വെങ്കിട്ടരാമൻ, അമ്മ രാജം എന്നിവരും ഒപ്പമുണ്ടായിരുന്നു.
5,500 ഫയലുകൾ തീർപ്പാക്കി
ജാഫർ മാലിക്കിന് യാത്ര അയപ്പ്
ജില്ലാ കളക്ടർ പദവി ഒഴിഞ്ഞ ജാഫർ മാലിക്കിന് 5,500 ഫയലുകൾ തീർപ്പാക്കി റവന്യൂ ഉദ്യോഗസ്ഥർ യാത്ര അയപ്പ് നൽകി. രണ്ട് ദിവസം കൊണ്ടാണ് 5,500 ഫയലുകൾ തീർപ്പാക്കിയത്. പരസ്പര ബഹുമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം ഉദ്യോഗസ്ഥർക്ക് നൽകണമെന്നതായിരുന്നു തന്റെ നിലപാടെന്ന് യാത്ര അയപ്പ് ചടങ്ങിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഫയൽ തീർപ്പാക്കൽ നടത്തി യാത്ര അയപ്പ് ഒരുക്കിയ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
എ.ഡി.എം എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ജില്ലാ കളക്ടർ ഡോ. രേണു രാജ്, സബ് കളക്ടർ പി. വിഷ്ണുരാജ്, എച്ച്.എസ്. ജോർജ് ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ അനിൽ കുമാർ, ഉഷ ബിന്ദുമോൾ, ജെസ്സി ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |