കൊച്ചി: എച്ച്.പി.സി പമ്പുകൾക്ക് ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക, എക്‌സട്രാ പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും ഡീലർമാരെ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെട്രോളിയം ഡീലർമാർ 23ന് പ്രഖ്യാപിച്ച സമരം പിൻവലിക്കുമോ എന്ന് ഇന്നറിയാം. ഡീലർമാരുമായി സ്‌റ്റേറ്റ് ലെവൽ കോ-ഓർഡിനേറ്റർ ഇന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
തങ്ങളുടെ ആവശ്യങ്ങൾ വാക്കാൽ മാത്രമല്ല, എങ്ങനെ ലഭ്യമാക്കും, എത്ര ലിറ്റർ നൽകും, എപ്പോൾ നൽകും എന്നീ കാര്യങ്ങൾ കൃത്യമായി ധാരണയാകുകയും അത് രേഖാമൂലം അംഗീകരിക്കുകയും ചെയ്താൽ മാത്രമേ സമരത്തതിൽ നിന്ന് പിന്മാറൂവെന്ന് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.
സംസ്ഥാനത്തെ 650 എച്ച്.പി.സി പമ്പുകൾക്ക് പ്രതിദിനം 450ലോഡ് വേണം. നൽകുന്നതാകട്ടെ 250ൽ താഴെയും. ഇതോടെ നിരവധി പമ്പുകൾ അടച്ചിടേണ്ട അവസ്ഥയിലാണ്. ഐ.ഒ.സി ഒഴികെയുള്ള കമ്പനികൾ പൊതു അവധി ദിനങ്ങളിൽ ഇന്ധനം വിതരണം ചെയ്യുന്നുമില്ല. ഇതും ഡീലർമാർക്ക് തലവേദനയാണ്.
റിഫൈനറിയിൽ നിന്ന് പെട്രോൾ ലഭിക്കുന്നില്ലെന്നും ബൈബാക്ക് സംവിധാനത്തിലെ പാളിച്ചകളുമാണ് ഇന്ധന ക്ഷാമത്തിന് കാരണമായി കമ്പനികൾ പറയുന്നത്.
മന്ത്രിതല ചർച്ച നാളെ
സ്റ്റേറ്റ് ലെവൽ ഓഫീസറുമായുള്ള ചർച്ചയ്ക്ക് ശേഷം നാളെ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലും ഡീലേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് പലവട്ടം നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഈ സാചര്യത്തിലാണ് സമരം.
ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കണം. വാക്കാൽ മാത്രം പോരാ. ഔദ്യോഗിക രേഖയാക്കിയാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറൂ
ആർ. ശബരീനാഥ്
ഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |