കൊച്ചി: കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയുടെ നായകൻ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി ആലപ്പുഴ പിന്നിട്ട് ഇന്ന് എറണാകുളത്തെത്തും. ടെക്കികൾ, ട്രാൻസ്‌ജെൻഡറുകൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, നേതാക്കൾ തുടങ്ങിയവരുമായി അദ്ദേഹം കൊച്ചിയിൽ കൂടിക്കാഴ്ചയും സംവാദവും നടത്തും.
ആലപ്പുഴയിലെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി ഇന്നു രാത്രി ജില്ലയിലെത്തും. ആലപ്പുഴ ജില്ലയുടെ അതിർത്തിയായ അരൂരിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ എറണാകുളം ഡി.സി.സി അദ്ദേഹത്തെ സ്വീകരിക്കും. കുമ്പളം ഫിഷറീസ് സർവകലാശാല കാമ്പസിൽ രാഹുൽഗാന്ധിയും ദേശീയ പദയാത്രികരും താമസിക്കും.
നാളെ രാവിലെ 6.30ന് കുമ്പളം ടോൾ പ്ലാസയിൽ ജില്ലയിലെ പദയാത്ര ആരംഭിക്കും. ഡി.സി.സി കമ്മിറ്റി ഒരുക്കിയ സ്വാഗത ഗാനത്തോടെ രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. തൃപ്പൂണിത്തുറ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരും 142 മണ്ഡലങ്ങളിലെ 10 സ്ഥിരം യാത്രികരും പോഷക സംഘടനാ നേതാക്കളും അണിചേരും. 10.30ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ പദയാത്ര എത്തിച്ചേരും.
ഉച്ചയ്ക്ക് ഒന്നിന് കളമശേരി ഞാലകം കൺവെൻഷൻ സെന്ററിൽ സാമൂഹിക സാംസ്‌കാരിക ആത്മീയ നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധി ഉച്ചഭക്ഷണം കഴിക്കും. 2 മുതൽ 2.30 വരെ സ്റ്റാർട്ടപ്പ്, ഐ.ടി മേഖലയിലെ പ്രൊഫഷണലുകളുമായി കൂടിക്കാഴ്ച. 2.30 മുതൽ 3 വരെ ട്രാൻസ്‌ജെൻഡർ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
വൈകിട്ട് 4ന് ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്ന് പദയാത്ര പുനരാരംഭിക്കും. 7ന് ആലുവ സെമിനാരിപ്പടിയിൽ എത്തിച്ചേരുമ്പോൾ രാഹുൽഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. അരലക്ഷം പ്രവർത്തകർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. യു.സി കോളേജിൽ ഒരുക്കിയിരിക്കുന്ന സ്ഥലത്താണ് രാഹുൽഗാന്ധിയും പദയാത്രികരും താമസിക്കുക.
ജില്ലയിൽ രണ്ടാംദിവസത്തെ യാത്ര 22ന് ആലുവ ദേശം കവലയിൽ രാവിലെ ഏഴിന് ആരംഭിക്കും. കൊരട്ടി അഡ്ലക്‌സ് കൺവെൻഷൻ സെന്ററിന് സമീപം ജില്ലയിലെ യാത്ര അവസാനിച്ച് തൃശൂരിലേക്ക് പ്രവേശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |