കൊച്ചി: സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേയ്ക്കുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതിനിടെ എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥ നിയമനം വൈകുന്നു. നവംബർ ഒന്നിനാണ് റീസർവേ നടപടികൾ ആരംഭിക്കുന്നത്. എന്നാൽ, സർവേയർമാരെയും ഹെൽപ്പർമാരെയും ഇതുവരെ നിയമിച്ചിട്ടില്ല. സർവേയർമാർക്കുള്ള അഭിമുഖമാണ് ഇനി നടക്കാനുള്ളത്. ഹെൽപ്പർമാർക്കുള്ള പരീക്ഷ 30ന് നടക്കും. ഇതിനുശേഷം ഇവരുടെ പട്ടികയുണ്ടാക്കി, അഭിമുഖം നടത്തി പരിശീലനവും നൽകി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഡിസംബർ പകുതിയാകും.
95 സർവേയർമാരെയും 179 ഹെൽപ്പർമാരെയുമാണ് ജില്ലയിൽ വേണ്ടത്. സർവേയർമാർക്കുള്ള പരീക്ഷ പൂർത്തിയായിരുന്നു. ഹെൽപ്പർമാർക്കായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് 30ന് പരീക്ഷ നടത്തുന്നത്. ഹെൽപ്പർ തസ്തികയിലേക്ക് 2,882 അപേക്ഷകരാണുള്ളത്. 179പേരെ തിരഞ്ഞെടുക്കും. ഹെൽപ്പർമാരുടെ പരീക്ഷയ്ക്ക് ശേഷമാകും രണ്ട് തസ്തികയിലേക്കുമുള്ള ഉദ്യോഗാർത്ഥികളുടെ പട്ടിക കളക്ടർ ഉൾപ്പെട്ട ഇംപ്ലിമെന്റേഷൻ കമ്മിറ്റിക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് കൈമാറുക. സർവേയർമാർക്കുള്ള അഭിമുഖം നവംബർ ഏഴിനും എട്ടിനുമാണ്.
സാങ്കേതിക സംവിധാനവും വൈകും
ടോട്ടൽ സ്‌റ്റേഷൻ, ആർ.ടി.കെ, ഡ്രോൺ തുടങ്ങി സർവേയ്ക്കുള്ള അത്യാധുനിക ഉപകരണങ്ങളും ഇതുവരെ എത്തിയിട്ടില്ല. മൂന്ന് ആർ.ടി.കെയും അഞ്ചിൽ താഴെ ടോട്ടൽ സ്‌റ്റേഷനുമാണ് ഇതുവരെ എത്തിയത്. ഡ്രോൺ എത്തിയോ എന്ന കാര്യം റവന്യൂ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇവയൊക്കെ എന്നത്തേക്ക് എത്തുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല.
ഉദ്യോഗസ്ഥ നിയമനം പ്രശ്‌നമല്ല, സർവേ അതിവേഗം.
ഉദ്യോഗസ്ഥ നിയമനം വൈകുന്നത് ഡിജിറ്റിൽ റീസർവേയ്ക്ക് പ്രശ്‌നമാകില്ലെന്ന് റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ആദ്യ രണ്ട് വില്ലേജുകളിലേക്ക് നിലവിലെ നൂറിലേറെ ഉദ്യോഗസ്ഥരെ വിന്യസിച്ച് നടപടികൾ വേഗത്തിലാക്കും. ഈ സർവേ നടപടികൾ പുരോഗമിക്കുന്നതിനിടെ അവശേഷിക്കുന്ന ഉദ്യോഗസ്ഥ നിയമനം പൂർത്തിയാക്കും.
ആദ്യ ദിവസങ്ങളിൽ പതിയെയാണ് സർവേ നടക്കുന്നതെങ്കിലും ഉദ്യോഗസ്ഥരും സാങ്കേതിക സംവിധാനങ്ങളും എത്തുന്നതോടെ നൂറിരട്ടി വേഗം സർവേയ്ക്ക് ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. നിലവിൽ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ മുൻപ് സർവേ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
ജില്ലയിൽ
ഉദ്ഘാടനം- നവംബർ ഒന്ന്
സ്ഥലം- കണയന്നൂർ താലൂക്കിലെ ചോറ്റാനിക്കര
ആകെ വില്ലേജ്- 127
ആദ്യ ഘട്ടം- 13വില്ലേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |